സംസ്ഥാനത്തെ വനിതകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം ജൂൺ 15 മുതൽ പ്രാബല്യത്തിൽവരും. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റ് ഒരുമാസത്തിനകമാണ് തെരഞ്ഞെടുപ്പ് കാലത്തെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് നടപ്പിലാക്കുന്നത്. എന്നാൽ, ചില നിബന്ധനകളോടെയാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക.
വി.ഡി. സതീശനും ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോണും തമ്മിൽ നടത്തിയ ഉന്നതതല കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച അന്തിമതീരുമാനമായത്. നാളെച്ചേരുന്ന മന്ത്രിസഭായോഗത്തിനു ശേഷം പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. നിലവിൽ കെഎസ്ആർടിസിയുടെ ഓർഡിനറി സർവീസുകളിൽ മാത്രമായിരിക്കും സൗജന്യയാത്ര അനുവദിക്കുക. ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകളെ തൽക്കാലം ഒഴിവാക്കിയിട്ടുണ്ട്.
ആദ്യത്തെ നൂറ് ദിവസം പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനു ശേഷമുള്ള യാത്രക്കാരുടെ എണ്ണവും സാമ്പത്തിക കാര്യങ്ങളും വിലയിരുത്തി മാത്രമായിരിക്കും മറ്റ് സർവീസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം തീരുമാനിക്കുക.

