ഭീകരതയ്ക്കും അതിന്റെ സ്പോൺസറായ പാക്കിസ്ഥാനുമെതിരെ നടപടിയെടുക്കുമ്പോൾ ഒരുതരത്തിലുള്ള ആണവഭീഷണിയും ഇന്ത്യ വച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെയ് ഏഴിന് ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചതിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് തിങ്കളാഴ്ച, പ്രധാനമന്ത്രി നടത്തിയ ആദ്യപ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഭീകരതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാട് മെച്ചപ്പെട്ട ലോകത്തിനുള്ള ഉറപ്പാണെന്ന് 2016 ലെ സർജിക്കൽ സ്ട്രൈക്കുകളും 2019 ലെ ബാലകോട്ട് വ്യോമാക്രമണങ്ങളും പരാമർശിച്ചുകൊണ്ട് മോദി പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നത് ഒരു താൽക്കാലിക വിരാമമായി മാത്രമേ കാണാവൂ. വരുംദിവസങ്ങളിൽ പാക്കിസ്ഥാന്റെ നടപടികൾ തുടർനടപടികൾക്കായി വിലയിരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആണവായുധങ്ങളുടെ പേരിലുള്ള ഭീഷണി ഇന്ത്യയോടു വേണ്ടെന്നും അതുപറഞ്ഞുള്ള ബ്ലാക്മെയിലിങ് വിലപ്പോകില്ലെന്ന ശക്തമായ മുന്നറിയിപ്പും മോദി പാക്കിസ്ഥാനു നൽകി.
“ആണവഭീഷണി ഇന്ത്യയോടു വേണ്ട. അത് വച്ചുപൊറുപ്പിക്കില്ല. ഇന്ത്യയ്‌ക്കെതിരായ ഭീകരവാദ ആക്രമണത്തിന് ഉചിതമായ തിരിച്ചടി നേരിടേണ്ടിവരും. പ്രതികരണം എങ്ങനെ വേണമെന്ന് ഞങ്ങൾ തീരുമാനിക്കും. പാക്കിസ്ഥാനുമായുള്ള ഏതു ചർച്ചയും തീവ്രവാദത്തെയും പാക്ക് അധിനിവേശ കാശ്മീരിനെയും കുറിച്ചായിരിക്കു”മെന്നും അദ്ദേഹം പറഞ്ഞു. 22 മിനിറ്റ് നീണ്ട പ്രസംഗത്തിൽ പാക്കിസ്ഥാനും ഭീകരതയ്ക്കുമെതിരെ ശക്തമായ താക്കീതാണ് പ്രധാനമന്ത്രി നൽകിയത്.