Friday, April 11, 2025

‘റഷ്യന്‍ താരങ്ങളെ പാരീസ് ഒളിമ്പിക്സില്‍ നിന്നും വിലക്കണം’; അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്ത് നല്‍കി 34 രാജ്യങ്ങള്‍

റഷ്യന്‍ താരങ്ങളെ ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്ത് നല്‍കി 34 രാജ്യങ്ങള്‍. അമേരിക്ക, കാനഡ, ബ്രിട്ടന്‍, തുടങ്ങിയ രാജ്യങ്ങളാണ് കത്ത് നല്‍കിയിരിക്കുന്നത്. ബലാറസ് താരങ്ങളെയും പാരിസ് ഒളിമ്പിക്സില്‍ നിന്ന് വിലക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആതിഥേയരായ ഫ്രാന്‍സും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ദക്ഷിണ കൊറിയ, ലാറ്റ്വിയ, ലെച്ചന്‍സ്റ്റീന്‍, ലിത്വാനിയ, ലക്സംബര്‍ഗ്, മാള്‍ട്ട, നെതര്‍ലന്‍ഡ്സ്, ന്യൂസിലന്‍ഡ്, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, റുമാനിയ, സ്ലൊവാക്യ, സ്ലൊവേനിയ, സ്പെയിന്‍, സ്വീഡന്‍, ആസ്ട്രിയ, ബെല്‍ജിയം, ക്രൊയേഷ്യ, സൈപ്രസ്, ചെക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്, എസ്റ്റോണിയ, ഫിന്‍ലന്‍ഡ്, ജര്‍മനി, ഗ്രീസ്, ഐസ്ലന്‍ഡ്, അയര്‍ലന്‍ഡ്, ഇറ്റലി, ജപ്പാന്‍ എന്നിവരാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്ന മറ്റ് രാജ്യങ്ങള്‍.

എന്നാല്‍ താരങ്ങളെ ഒഴിവാക്കാന്‍ സാധിക്കില്ലെന്നാണ് ഐഒസി നിലപാട്. രാജ്യങ്ങള്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് താരങ്ങളെ തെറ്റുകാരായി കാണാന്‍ സാധിക്കില്ലെന്നും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കി. കിഴക്കന്‍ യൂറോപ്യന്‍ രാജ്യമാണ് ബലാറസ്. യുക്രെയ്ന്‍- റഷ്യ യുദ്ധത്തില്‍ റഷ്യയെ കൈയ്യഴിഞ്ഞ് സഹായിച്ചു എന്നതാണ് ബലാറസ് നേരിടുന്ന ആരോപണം.

 

Latest News