യുക്രൈനിലെ ചരിത്ര പ്രധാനമായ കത്തീഡ്രലിനു നേരെ റഷ്യയുടെ മിസൈലാക്രമണം. സംഭവത്തില്‍ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കത്തിഡ്രലിനു സമീപമുള്ള മറ്റു ചരിത്ര സ്മാരകങ്ങൾക്കും കേടുപാടുകൾ പറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്.
തെക്കൻ യുക്രൈനിയൻ തുറമുഖ നഗരമായ ഒഡെസയിലെ ഓർത്തഡോക്സ് ദേവലയമായ രൂപാന്തരീകരണ കത്തീഡ്രലിനു നേരെയാണ് ആക്രമണം നടന്നത്. റഷ്യന്‍ സൈന്യം തൊടുത്ത മിസൈലുകള്‍ ദേവാലയത്തിനു സമീപം വന്നു പതിക്കുകയായിരുന്നു. പിന്നാലെ കത്തീഡ്രലിന്റെ ഉൾവശം അവശിഷ്ടങ്ങളാൽ ചിതറിക്കിടക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒഡേസയ്‌ക്കെതിരായുള്ള റഷ്യൻ ആക്രമണങ്ങളെ ചെറുക്കാന്‍ ഒരാഴ്ചയായി യുക്രൈൻ പാടുപെടുകയാണെന്നും, ഈ പ്രദേശത്തെ തകർക്കാൻ മോസ്കോ ഉപയോഗിച്ച മിസൈലുകളെ നേരിടാൻ യുക്രൈന്‍റെ വ്യോമ പ്രതിരോധത്തിന് കഴിഞ്ഞില്ലെന്നും സിഎന്‍ൻ റിപ്പോര്‍ട്ട് ചെയ്തു.
1809-ൽ നിര്‍മ്മിച്ച ദേവാലയം യുനെസ്കോ പൈതൃക പട്ടികയിൽ ഉള്‍പ്പെടുത്തിയിരുന്നതാണെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും യുക്രെയ്ൻ പ്രസിഡന്റ് സെലന്‍സ്കി പറഞ്ഞു. 1936-ൽ സോവിയറ്റ് കാലഘട്ടത്തിൽ നശിപ്പിക്കപ്പെട്ടിരുന്ന ദേവാലയം യുക്രൈന്‍ ഒരു സ്വതന്ത്ര രാഷ്ട്രമായപ്പോൾ പുനഃര്‍നിര്‍മ്മിച്ചിരുന്നു. അതേസമയം, കത്തീഡ്രൽ ആക്രമിച്ചിട്ടില്ലെന്നും തീവ്രവാദ കേന്ദ്രങ്ങളായി ഉപയോഗിച്ച ഇടങ്ങളാണ് ലക്ഷ്യം വെച്ചതെന്നും റഷ്യ പ്രതികരിച്ചു.