രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന സെലക്ഷൻ കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. സമിതിയില്‍ നിന്നും ചീഫ് ജസ്റ്റിനെ ഒഴിവാക്കുന്ന ബില്ല് കേന്ദ്രം പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. പുതിയ ബിൽപ്രകാരം പ്രധാനമന്ത്രി, അദ്ദേഹം നിർദേശിക്കുന്ന കേന്ദ്രമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന പാനലാണ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കുക.
രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും ഇലക്ഷൻ കമ്മീഷണർമാരെയും നിയമിക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റി അംഗമാണ് നിലവിൽ ചീഫ് ജസ്റ്റിസ്. ഈ ചുമതലയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കുന്നതിനുള്ള ബില്ലാണ് കേന്ദ്രം രാജ്യസഭയിൽ അവതരിപ്പിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും നിയമനം, സേവനവ്യവസ്ഥകൾ, കാലാവധി എന്നിവ നിയന്ത്രിക്കുന്നതിനുള്ള ബിൽ കേന്ദ്ര നിയമമന്ത്രി അർജുൻ റാം രാജ്യസഭയിൽ അവതരിപ്പിക്കും. അതേസമയം രാജ്യത്തെ പ്രധാന സ്ഥാപനങ്ങളെയെല്ലാം നിയന്ത്രിക്കാനുള്ള ബി.ജെ.പിയുടെ മറ്റൊരു ശ്രമമാണ് പുതിയ ബില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
“മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ശുപാർശ ചെയ്യുന്നതിനായി സി.ജെ.ഐക്കു പകരം ഒരു കേന്ദ്ര ക്യാബിനറ്റ് മന്ത്രിയെ പ്രധാനമന്ത്രി സെലക്ഷൻ കമ്മിറ്റി അംഗമായി നിയമിക്കും. പ്രതിപക്ഷനേതാവും കമ്മിറ്റിയിൽ അംഗമായിരിക്കും; എന്നാൽ ഭൂരിപക്ഷം പ്രധാനമന്ത്രിക്കായിരിക്കും. രാജ്യത്തെ പ്രധാന സ്ഥാപനത്തെ നിയന്ത്രിക്കാനുള്ള മറ്റൊരു മാർഗമാണിത്” – കോൺഗ്രസ് എം.പി. സുസ്മിത ദേവ് വിമർശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് എന്നിവരുടെ ഉപദേശപ്രകാരമായിരിക്കണമെന്ന് ഈ വർഷം മാർച്ചിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.