യുനെസ്കോയുടെ പൈതൃകപട്ടികയില്‍ ഇടംപിടിച്ച ചൈന വന്‍മതിലിന്റെ ഒരുഭാഗം ഇടിച്ചുനിരത്തിയതായി റിപ്പോര്‍ട്ട്. സെൻട്രൽ ഷാങ്‌സി പ്രവിശ്യയിലാണ് സംഭവം. മതില്‍ തകര്‍ത്ത സംഭവത്തില്‍ രണ്ട് നിർമ്മാണത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ബി.സി 220 -നും എ.ഡി 1600 -കളിലെ മിങ് രാജവംശകാലത്തും നിര്‍മ്മിച്ച 21,196 കിലോമീറ്റര്‍ നീളംവരുന്ന വന്‍മതിലിന്റെ 30 ശതമാനത്തിലധികവും നശിച്ചിരുന്നു. ശേഷിക്കുന്ന ഭാഗം സംരക്ഷിച്ചുവരവെയാണ് വന്‍മതിലിന്റെ ഒരുഭാഗം നിർമ്മാണത്തൊഴിലാളികള്‍ പൊളിച്ചത്. 38 -കാരനായ പുരുഷനും 55 വയസ്സുള്ള സ്ത്രീയുമാണ് സംഭവത്തില്‍ പിടിയിലായത്.
എന്നാല്‍ നിർമ്മാണസ്ഥലത്തേക്കു പോകാൻ എളുപ്പവഴി നിർമ്മിക്കാനാണ് എക്‌സ്‌കവേറ്റർ ഉപയോഗിച്ച് മതില്‍ തകർത്തതെന്ന് ഇവര്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. വൻമതിലിന് അപരിഹാര്യമായ നാശനഷ്ടമാണ് വരുത്തിയിരിക്കുന്നതെന്നും എസ്കവേറ്റര്‍ കടന്നുപോകത്തക്കവിധമാണ് മതിലിന്റെ ഭാഗത്ത് വിടവുണ്ടാക്കിയതെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, പ്രതിരോധത്തോടൊപ്പം വിവിധോദ്ദേശ്യത്തിന് വേണ്ടിയാണ് വന്‍മതില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. സിൽക്ക് റോഡിലൂടെ കൊണ്ടുപോകുന്ന ചരക്കുകൾക്ക് നികുതി ചുമത്തുന്നത് എളുപ്പമാക്കുക. വ്യാപാരം നിയന്ത്രിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുക, കുടിയേറ്റം നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയും വന്‍ മതിലുകള്‍ നിര്‍മ്മിക്കപ്പെട്ടു. വാച്ച് ടവറുകൾ, ട്രൂപ്പ് ബാരക്കുകൾ, ഗാരിസൺ സ്റ്റേഷനുകൾ, പുകയിലോ തീയിലോ നല്‍കാന്‍ കഴിയുന്ന സിഗ്നല്‍ സംവിധാനങ്ങള്‍. ഇതിനെല്ലാം പുറമേ പുരാതന കാലത്ത് സൈനികാവശ്യങ്ങളും വന്‍മതില്‍ നിറവേറ്റിയിരുന്നു.