Thursday, May 15, 2025

മതസ്വാതന്ത്ര്യവും മതേതരത്വവും: ഭരണഘടന വിഭാവനം ചെയ്യുന്നതും ആനുകാലിക യാഥാര്‍ഥ്യങ്ങളും

ഉള്ളടക്കത്തെയും ലക്ഷ്യങ്ങളെയും ഒറ്റ വാക്യത്തില്‍ വെളിപ്പെടുത്തുന്ന മുഖവുര ഇന്ത്യന്‍ ഭരണഘടനയെ മഹത്തരവും ആകര്‍ഷകവുമാക്കുന്നു. അത് ഇപ്രകാരമാണ്: ‘നാം ഇന്ത്യയിലെ ജനങ്ങള്‍, ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്ക് ആയി സംവിധാനം ചെയ്യാനും, അതിലെ പൗരന്മാര്‍ക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും, ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും ആചാരങ്ങള്‍ക്കും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യവും, പദവിയിലും അവസരത്തിലും സമത്വവും പ്രാപ്തമാക്കാനും അവര്‍ക്കെല്ലാമിടയില്‍ വ്യക്തിയുടെ അന്തസ്സും, രാഷ്ട്രത്തിന്റെ അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ടുള്ള സാഹോദര്യം പുലര്‍ത്തുവാനും സഗൗരവം തീരുമാനിച്ചിരിക്കയാല്‍ നമ്മുടെ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ 1949 നവംബര്‍ 26 ആം തിയ്യതി ഇതിനാല്‍ ഭരണഘടന സ്വീകരിക്കുകയും നിയമമാക്കുകയും, നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.’

ഇന്ത്യയുടെ ചരിത്രവും പൈതൃകവും വൈവിധ്യങ്ങളും ബഹുസ്വരതയും പ്രതിഫലിക്കുന്ന ഈ മുഖവാചകം അത്യാകര്‍ഷകമെന്ന അഭിപ്രായമാണ്, ഡോ. ബി. ആര്‍. അംബേദ്കര്‍ നേതൃത്വം നല്‍കിയ ഭരണഘടനാ നിര്‍മ്മാണ സഭയിലെ അംഗങ്ങള്‍ക്ക് ഉണ്ടായിരുന്നത്. രണ്ടു വര്‍ഷവും പതിനൊന്നു മാസവും പതിനേഴു ദിവസവും നീണ്ട കൂടിയാലോചനകളിലൂടെയാണ് ഇന്ത്യന്‍ ഭരണഘടന നിയത രൂപം കൈക്കൊണ്ടത്. ഭരണഘടനാ ശില്പികളുടെ ജോലി കേവലം സാങ്കേതികമായ ഒന്നായിരുന്നില്ല. അത്, ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്തുക തന്നെയായിരുന്നു.

സ്വതന്ത്ര റിപ്പബ്ലിക്കായി മാറാന്‍ പോകുന്ന ഇന്ത്യയെ എപ്രകാരം വിഭാവനം ചെയ്യണമെന്നുള്ള ഇന്ത്യയുടെ വിവിധ മേഖലകളില്‍നിന്നുള്ള 272 പേരുടെ കാഴ്ചപ്പാടുകളുടെ ക്രോഡീകരണം കൂടിയായിരുന്നു അത്. ‘നാനാത്വത്തില്‍ ഏകത്വം’ എന്ന വിശേഷണത്തെ അഭിമാനപൂര്‍വ്വം ഉള്‍ക്കൊണ്ടിരുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ സ്വതന്ത്ര രാഷ്ട്രം എന്ന നിലയിലുള്ള ഭാവി വിശാലമനസ്ഥിതിയുടെയും, അതിര്‍വരമ്പുകളില്ലാത്ത സാഹോദര്യത്തിന്റെയും, വിവേചനരഹിതമായ സാമൂഹിക സുസ്ഥിതിയുടെയും ആയിരിക്കണമെന്ന് ഭരണഘടനാ സൃഷ്ടാക്കള്‍ വിഭാവനം ചെയ്തിരുന്നു.

ഭരണഘടനയുടെ മൂന്നാം ഭാഗം ഉള്‍ക്കൊള്ളുന്ന മൗലികാവകാശങ്ങളെ അതിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. മുഖവാചകത്തില്‍ മിഴിവാര്‍ജ്ജിച്ചു നില്‍ക്കുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആദര്‍ശങ്ങളുടെ പ്രായോഗികതയും, ഭരണകൂടത്തിന്റെ ഉത്തരവാദിത്തങ്ങളും അവിടെ വ്യക്തമാക്കുന്നു. ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുള്ള മൗലിക അവകാശങ്ങള്‍ എടുത്തുകളയുകയോ വെട്ടിച്ചുരുക്കുകയോ പാടുള്ളതല്ല എന്നും, ഈ നിര്‍ദ്ദേശം ലംഘിച്ചുകൊണ്ട് നിര്‍മ്മിക്കുന്ന ഏതു നിയമവും അസാധുവായിരിക്കുമെന്നും വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു (13.2).

മതവിശ്വാസങ്ങള്‍ക്കും ജാതിക്കും മറ്റു വിഭാഗീയതകള്‍ക്കും അതീതമായി നിയമത്തിന് മുന്നില്‍ അവസരങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും സമത്വത്തിനുമുള്ള അവകാശമാണ് മൗലിക അവകാശങ്ങളുടെ പട്ടികയില്‍ പ്രധാനമായ ഒന്ന് (14 19). ചൂഷണങ്ങള്‍ക്കെതിരായ സംരക്ഷണത്തിനുള്ള അവകാശം (23), മത സ്വാതന്ത്ര്യം (25 28), സാംസ്‌കാരികവും വിദ്യാഭ്യാസപരവും, ന്യൂനപക്ഷപരവുമായ അവകാശങ്ങള്‍ (29, 30) എന്നിവയും പ്രധാന മൗലിക അവകാശങ്ങളില്‍ ഉള്‍പ്പെടുന്നു.

ആനുകാലിക യാഥാര്‍ഥ്യങ്ങള്‍

ഭരണഘടനാ ശില്‍പ്പികള്‍ വിഭാവനം ചെയ്ത ഒരു രാഷ്ട്രസങ്കല്‍പ്പത്തിലല്ല ഇന്നത്തെ ഇന്ത്യയുടെ പ്രയാണമെന്ന് അസഹിഷ്ണുതയുടെ രാഷ്ട്രീയം വ്യാപകമാകുന്ന സാഹചര്യങ്ങളില്‍ നിന്നും വ്യക്തമാണ്. മൗലിക അവകാശങ്ങളുടെ നിഷേധം എല്ലാ തലങ്ങളിലും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പ്രകടമാണ്. വിവേചനവും, ചൂഷണങ്ങളും, അടിച്ചമര്‍ത്തലും നേരിട്ടുകൊണ്ടിരിക്കുന്ന ന്യൂനപക്ഷങ്ങള്‍ പലതാണ്. മത മൗലികവാദത്തിന്റെ അതിപ്രസരവും അനുബന്ധ അതിക്രമങ്ങളും വാര്‍ത്തയല്ലാതായി മാറിക്കഴിഞ്ഞിരിക്കുന്നു.

ഭരണഘടന വിഭാവനം ചെയ്യുന്ന മത സ്വാതന്ത്ര്യമെന്നത്, ആര്‍ട്ടിക്കിള്‍ 25 പ്രകാരം, ഒരുവന് സ്വീകാര്യമായ വിശ്വാസത്തില്‍ ജീവിക്കാനും അതിന്റെ പ്രഘോഷണവും പ്രചാരണവും ഉറപ്പ് നല്കുന്നതാണ്. മറ്റ് മതങ്ങളോടുള്ള ആദരവ് ബഹുസ്വരതയുടെ ഈ നാട്ടിലെ പക്വമായ സംസ്‌കൃതിയുടെ ഭാഗമാണ്താനും. എന്നിട്ടും ഇതരമത വിദ്വേഷവും വര്‍ഗീയ പ്രചാരണങ്ങളും അധികാരത്തിലേക്കുള്ള മാര്‍ഗമായി മുഖ്യ ധാര രാഷ്ട്രീയപാര്‍ട്ടികള്‍ പോലും കാണുന്നിടത്ത് ഇന്ത്യയുടെ ആത്മാവ് ദുര്‍ബലമാക്കപ്പെടുന്നു.

ഇന്ത്യയുടെ ഭരണഘടന മൗലിക അവകാശങ്ങളുടെ പട്ടികയില്‍ മുഖ്യമായി എടുത്തുപറയുന്ന മത സ്വാതന്ത്ര്യം വിവിധ ഇടങ്ങളില്‍ നിഷേധിക്കപ്പെടുകയും കലാപങ്ങളും ആള്‍ക്കൂട്ട വിചാരണകളും ആക്രമണങ്ങളും മതത്തിന്റെ പേരില്‍ വര്‍ധിച്ചു വരികയും ചെയ്യുന്നു. അമേരിക്കന്‍ സര്‍ക്കാരിന്റെ അന്തര്‍ദേശീയ മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഓഫീസ് 2022 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ മതസ്വാതന്ത്ര്യവും മതപരമായ വിവേചനങ്ങളും അതിക്രമങ്ങളും കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഭരണഘടനാ ലംഘനമാണ് ഇന്ത്യയില്‍ സംഭവിക്കുന്നതെന്ന് റിപ്പോര്‍ട്ട് അടിവരയിട്ടു പറയുന്നുണ്ട്.

തീവ്ര സംഘടനകളുടെ മതപരമായ അസഹിഷ്ണുതയ്ക്ക് മുന്നില്‍ സര്‍ക്കാരുകള്‍ കണ്ണടയ്ക്കുകയും, അതിക്രമങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്ന സാഹചര്യങ്ങളാണ് ഒട്ടേറെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നത്. മതപരിവര്‍ത്തനം എന്ന ആരോപണം ഉയര്‍ത്തി വ്യാപകമായ അക്രമങ്ങള്‍ നടന്നുവരുന്നത് പലപ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്തുണയോടെയാണ്. ഇതിനകം പതിമൂന്ന് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്ന മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ഒരേസമയം വ്യാജ ആരോപണങ്ങള്‍ക്കും അനുബന്ധ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും ഒപ്പംതന്നെ കള്ളക്കേസുകള്‍ ചുമത്തി നിരപരാധികളെ ജയിലില്‍ തള്ളുന്നതിനും വഴിയൊരുക്കിയ സംഭവങ്ങള്‍ ഒട്ടേറെയുണ്ട്.

അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ഉള്‍ഗ്രാമങ്ങളില്‍ വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ക്രൈസ്തവ മിഷനറിമാരെയും പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്ഥാപനങ്ങളെയും കള്ളക്കേസുകളില്‍ പെടുത്തിയിട്ടുള്ള സംഭവങ്ങളില്‍ മതപരിവര്‍ത്തനം എന്ന ആരോപണവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. തലമുറകളായി ക്രൈസ്തവരായ ഉത്തരേന്ത്യന്‍ കുടുംബങ്ങളില്‍നിന്നുള്ള യുവ നന്യാസിനിമാരെയും സന്യാസാര്‍ത്ഥിനിമാരെയും മതപരിവര്‍ത്തനം ചെയ്തവര്‍ എന്ന ആരോപണം ഉന്നയിച്ച് കേസില്‍ പെടുത്തിയ സംഭവങ്ങള്‍ പലപ്പോഴായി ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ന്റെ നഗ്‌നമായ ലംഘനമാണ് ഒരു വ്യക്തിയുടെ മതവിശ്വാസം ഇത്തരത്തില്‍ ചോദ്യം ചെയ്യപ്പെടുന്നത്.

മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ നടപ്പിലാകാത്ത സംസ്ഥാനങ്ങളിലും നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം കുറ്റകരമാണ് (കജഇ 295 അ, 298). എന്നാല്‍, മതപരിവര്‍ത്തന നിരോധന നിയമങ്ങളില്‍, കുറ്റാരോപിതര്‍ക്ക് ജാമ്യം ലഭിക്കാത്ത വിധത്തിലുള്ള ഒട്ടേറെ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. കേവലം ആരോപണം ഉയര്‍ന്നതുകൊണ്ടുമാത്രം ഒരാളെ ജയിലിലടയ്ക്കാന്‍ ഈ നിയമങ്ങള്‍ കാരണമായിമാറുന്നു. വളരെ ഗുരുതരമായ ഭരണഘടനാ ലംഘനം മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ നടപ്പാക്കുകയും ദുരുപയോഗിക്കപ്പെടുകയും ചെയ്യുന്നതുവഴി വിവിധ സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നു. മതം പ്രചരിപ്പിക്കുക മൗലിക അവകാശമായിരിക്കെ, അത്തരമൊരു ദുരാരോപണം പോലും ജയിലില്‍ അടയ്ക്കപ്പെടുന്നതിന് കാരണമായി മാറുന്നു എന്നുള്ളത് ആനുകാലിക ഇന്ത്യയിലെ വലിയൊരു വിരോധാഭാസമാണ്.

ഇന്ത്യയുടെ പോക്ക് എങ്ങോട്ട്?

വര്‍ഷങ്ങള്‍ കഴിയുംതോറും ന്യൂനപക്ഷ മത – വര്‍ഗ്ഗ വിഭാഗങ്ങള്‍ നേരിടുന്ന വിവേചനങ്ങളും അതിക്രമങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇന്നത്തെ ഇന്ത്യയിലുള്ളത്. തീവ്ര ഹിന്ദുത്വ സംഘടനകളുടെ സ്വാധീനം ഇക്കാര്യത്തില്‍ വളരെ പ്രകടമാണ്. സമീപവര്‍ഷങ്ങളിലായി കേരളത്തിലും ഇത്തരത്തിലുള്ള സാമൂഹിക മാറ്റങ്ങള്‍ ദൃശ്യമായിട്ടുണ്ട്. അന്യമത വിദ്വേഷം പ്രചരിപ്പിക്കുക ലക്ഷ്യമായെടുത്തിരിക്കുന്ന വ്യക്തികളും സംഘടനകളും ഒരുവിഭാഗം പേരില്‍ ചെലുത്തുന്ന സ്വാധീനം കേരളത്തില്‍ സാമൂഹിക അസന്തുലിതാവസ്ഥയ്ക്ക് വഴിയൊരുക്കിയിരിക്കുന്നു. ഒരു പതിറ്റാണ്ട് മുമ്പുവരെ വര്‍ഗ്ഗീയ പ്രതിസന്ധികള്‍ കാര്യമായില്ലാതിരുന്ന മണിപ്പൂരിലെ മണ്ണില്‍ വര്‍ഗ്ഗീയതയുടെ വിഷവിത്തുകള്‍ വിതയ്ക്കപ്പെട്ടപ്പോള്‍ സംഭവിച്ച മാറ്റങ്ങള്‍ക്ക് ലോകം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നു.

വര്‍ഗ്ഗീയ കാരണങ്ങളാല്‍ ഇന്ത്യയില്‍ പലയിടങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍, ആക്രമണങ്ങള്‍, കൊലപാതകങ്ങള്‍, അതിന് വഴിയൊരുക്കുന്ന വര്‍ഗ്ഗീയ വിദ്വേഷ പ്രചരണങ്ങള്‍, മുഖ്യധാരാ മാധ്യമങ്ങളില്‍പോലും സംഭവിക്കുന്ന സ്വാധീനങ്ങള്‍ തുടങ്ങിയവയെ നിയന്ത്രണവിധേയമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും കാര്യമായൊന്നും ചെയ്യുന്നില്ല എന്നുള്ളതാണ് നഗ്‌നസത്യം. ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണ് ഇന്ത്യന്‍ ജുഡീഷ്യറിയുടെ ആപ്തവാക്യം. എന്നാല്‍, വ്യാജ ആരോപണങ്ങളില്‍ ഒട്ടേറെ നിരപരാധികള്‍ ജാമ്യം പോലും നിഷേധിക്കപ്പെട്ട് ജയിലുകളില്‍ അകപ്പെട്ടിട്ടും, ഇന്ത്യയുടെ മതേതരത്വത്തിന് വലിയ ഭീഷണിയായി മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പോലുള്ള പുതിയ നിയമങ്ങളും നിലപാടുകളും മാറിയിട്ടും, ഭരണഘടനാ ലംഘനങ്ങള്‍ തുടര്‍ക്കഥകളായിട്ടും ആ കാഴ്ചകള്‍ക്ക് മുന്നില്‍ ഭരണകൂടങ്ങളും നീതിപീഠങ്ങളും കണ്ണടയ്ക്കുന്നത് വിചിത്രമാണ്.

ബഹുസ്വരതയും മതസ്വാതന്ത്ര്യവും അങ്ങേയറ്റം അപകടത്തിലാക്കപ്പെടുന്ന സാഹചര്യങ്ങള്‍ അനിതര സാധാരണമായ രീതിയില്‍ വ്യാപകമാകുന്ന ഒരു രാഷ്ട്രത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന സ്വപ്നം കണ്ട മതേതരത്വം, മതസ്വാതന്ത്ര്യം തുടങ്ങിയ പുണ്യങ്ങളെ കുഴിച്ചുമൂടി അതിനുമുകളില്‍ ഒരു മതരാഷ്ട്രം പണിതുയര്‍ത്താനുള്ള കഠിനാധ്വാനത്തിലാണ് ഒരുകൂട്ടര്‍. സാമ്പത്തിക സുസ്ഥിതി മാത്രമല്ല ഒരു രാജ്യത്തിന്റെ വളര്‍ച്ചയെന്ന് ഇന്ത്യന്‍ ജനത തിരിച്ചറിയേണ്ടതുണ്ട്. മഹത്തായ സംസ്‌കാരത്തെയും പാരമ്പര്യങ്ങളെയും മതേതരത്വത്തെയും കൈവിട്ടുകൊണ്ടുള്ള ആധുനിക ഇന്ത്യയുടെ ഈ പോക്ക് അപകടകരമാണ്.

കടപ്പാട്: ഫാ. ഡോ. മൈക്കിള്‍ പുളിക്കല്‍
സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷന്‍

Latest News