Saturday, April 19, 2025

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് പ്രവേശന വിലക്കുമായി റഷ്യ

യുക്രെയ്നിലെ സൈനിക നടപടിയുടെ പേരില്‍ ലണ്ടന്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും മറ്റ് നിരവധി യുകെ ഉദ്യോഗസ്ഥര്‍ക്കും രാജ്യത്തേയ്ക്ക് പ്രവേശനം നിരോധിക്കുന്നതായി റഷ്യ പ്രഖ്യാപിച്ചു.

റഷ്യയെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്താനും രാജ്യത്തിന് നിയന്ത്രണമേര്‍പ്പെടുത്താനും അതുവഴി സമ്പദ്വ്യവസ്ഥയെ ഞെരുക്കാനും ലക്ഷ്യമിട്ടുള്ള ബ്രിട്ടന്റെ ശ്രമങ്ങള്‍ക്കും രാഷ്ട്രീയ പ്രചാരണത്തിനും മറുപടിയായാണ് ഈ നടപടി സ്വീകരിച്ചതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

റഷ്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരായ ബ്രിട്ടന്റെ ഉപരോധത്തെ പരാമര്‍ശിച്ച്, ലണ്ടന്‍ അഭൂതപൂര്‍വമായ ശത്രുതാപരമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രാലയം ആരോപിച്ചു.

ബ്രിട്ടീഷ് നേതൃത്വം, യുക്രെയ്‌നിനെ ചുറ്റിപ്പറ്റിയുള്ള സ്ഥിതിഗതികള്‍ മനഃപൂര്‍വ്വം വഷളാക്കുകയാണെന്നും കീവ് ഭരണകൂടത്തെ ആയുധങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുകയാണെന്നും നാറ്റോയ്ക്ക് വേണ്ടി സമാനമായ ശ്രമങ്ങള്‍ ഏകോപിപ്പിക്കുകയാണെന്നും മന്ത്രാലയം പറഞ്ഞു.

യുകെ ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ്, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ്, മുന്‍ പ്രധാനമന്ത്രി തെരേസ മേ, സ്‌കോട്ട്ലന്‍ഡ് പ്രഥമ മന്ത്രി നിക്കോള സ്റ്റര്‍ജന്‍ എന്നിവരാണ് റഷ്യയുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുന്നത്.

ഫെബ്രുവരി 24 ന് റഷ്യ യുക്രൈനില്‍ യുദ്ധം തുടങ്ങിയതുമുതല്‍ റഷ്യയെ ഒറ്റപ്പെടുത്താനുള്ള അന്താരാഷ്ട്ര ശ്രമത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ് ബ്രിട്ടന്‍.

Latest News