തൃശ്ശൂര്‍ പൂരത്തിനായി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മുഹമ്മദ് ഷഫീക്ക് പ്രത്യേക ഉത്തരവിറക്കി. ആളപായം വരുത്തിയിട്ടുള്ള ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കാന്‍ പാടില്ല. എഴുന്നള്ളിപ്പും മേളങ്ങളും നടക്കുന്ന സ്ഥലങ്ങളിലെ ഭീഷണിയായ മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റണം. അപകടകരമായി നില്ക്കുന്ന കെട്ടിടങ്ങളില്‍ വെടിക്കെട്ട് കാണാന്‍ ആളുകളെ പ്രവേശിപ്പിക്കരുത്.
ആനയെഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ സംബന്ധിച്ച് കോടതിവിധികളും സര്‍ക്കാര്‍ ഉത്തരവുകളും പാലിക്കണം. ഘടകപൂരങ്ങള്‍ സമയക്രമം പാലിക്കണം. പൂരം സംഘാടകര്‍, ആനയുടമകള്‍, പാപ്പാന്മാര്, ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ളതാണ് പ്രത്യേക ഉത്തരവ്. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഡ്രോണ്‍, ഹെലിക്യാം എന്നിവയ്ക്ക് നിരോധനമുണ്ട്.
ആനകളുടെയും മറ്റും കാഴ്ചകള്‍ മറയ്ക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകള്‍, അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന വിസിലുകള്‍, വാദ്യങ്ങള്‍, ലേസര്‍ ലൈറ്റുകള്‍ എന്നിവയുടെ ഉപയോഗവും പൂര്‍ണമായും നിരോധിച്ചു. 17 മുതല്‍ 20 വരെയാണ് നിരോധനം.
17-ന് വൈകീട്ടാണ് സാമ്പിള്‍ വെടിക്കെട്ട് നടക്കുക. 18-ന് തൃശ്ശൂര്‍ പൂരത്തിന് നാന്ദികുറിച്ച് വടക്കുന്നാഥക്ഷേത്രം തെക്കേഗോപുരനട തുറന്നിടും. പൂരദിവസമായ 19-ന് പുലര്‍ച്ചെമുതല്‍ ഘടകക്ഷേത്രങ്ങളില്‍നിന്നുള്ള എഴുന്നള്ളിപ്പുകള്‍ വടക്കുന്നാഥക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും. മഠത്തില്‍വരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറമേളം, കുടമാറ്റം തുടങ്ങി നിരവധി വിസ്മയങ്ങള്‍ അരങ്ങേറും. 20-ന് പുലര്‍ച്ചെ പ്രധാന വെടിക്കെട്ട് നടക്കും. ഉച്ചയോടെ നടക്കുന്ന ഉപചാരത്തോടെ പൂരം പൂര്‍ണമാകും.