Thursday, May 15, 2025

വയനാട് ഉരുള്‍പൊട്ടല്‍; തിരച്ചില്‍ ഏഴാം ദിവസത്തിലേക്ക്; ചാലിയാറില്‍ വ്യാപക തിരച്ചിലിന് ദൗത്യസംഘം

വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഏഴാം ദിവസത്തിലേക്ക്. ഐബോഡ് പരിശോധനയില്‍ ബെയ്‌ലി പാലത്തിന് സമീപം ലഭിച്ച രണ്ട് സിഗ്‌നലുകള്‍ കേന്ദ്രീകരിച്ച് ഇന്ന് പരിശോധന നടത്തും. സിഗ്‌നലുകള്‍ മനുഷ്യശരീരത്തിന്റേതാകാമെന്ന് സംശയം. ഡോഗ് സ്‌ക്വാഡിനെ എത്തിച്ചാകും പരിശോധന നടത്തുക.

മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ ചാലിയാറില്‍ ഇന്നും വ്യാപക തിരച്ചിലിന് ദൗത്യസംഘം. ശരീര ഭാഗങ്ങള്‍ ഉള്‍പ്പടെ ചാലിയാറില്‍ നിന്ന് ഇതുവരെ 233 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ കണ്ടെത്തിയത് 2 മൃതദേഹങ്ങളും 26 ശരീരഭാഗങ്ങളുമാണ്. വനമേഖല കേന്ദ്രീകരിച്ചുള്ള തെരച്ചിലിന് ഡ്രോണുകളും ഹെലികോപ്റ്ററും എത്തും.

വിവിധ സേനകള്‍ക്കൊപ്പം ദൗത്യത്തില്‍ ആയിരത്തോളം സന്നദ്ധപ്രവര്‍ത്തകരാണ് പങ്കെടുക്കുന്നത്. ഉള്‍പൊട്ടലില്‍ മരണസംഖ്യ 359 ആയി. തിരിച്ചറിയാത്ത എട്ടു പേരുടെ മൃതദേഹം സര്‍വമതപ്രാര്‍ത്ഥനയോടെ പുത്തുമലയില്‍ ഇന്നലെ രാത്രിയോടെ സംസ്‌കരിച്ചു. പുത്തുമലയിലെ ഹാരിസണ്‍ മലയാളം ഭൂമിയിലാണ് സംസ്‌കാരം നടന്നത്. 64 സെന്റ് സ്ഥലമാണ് അളന്നു തിട്ടപ്പെടുത്തിയത്. പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

 

Latest News