Saturday, February 22, 2025

പരിക്കേറ്റ നൂറുകണക്കിന് റഷ്യൻ സൈനികർ ചികിത്സ തേടുന്നത് ഉത്തര കൊറിയയിലോ?

യുക്രൈനിൽ പരിക്കേറ്റ നൂറുകണക്കിന് റഷ്യൻ സൈനികരെ ഉത്തര കൊറിയ ചികിത്സിച്ചിട്ടുണ്ടെന്ന് സംസ്ഥാന മാധ്യമങ്ങളോടു വെളിപ്പെടുത്തി പ്യോങ്‌യാങ്ങിലെ മോസ്കോ അംബാസഡർ. പരിക്കേറ്റ റഷ്യൻ സൈനികർ വടക്കൻ കൊറിയൻ മെഡിക്കൽ സൗകര്യങ്ങളിൽ സുഖം പ്രാപിച്ചുവരികയാണെന്ന് അംബാസഡർ അലക്സാണ്ടർ മാറ്റ്സെഗോറ, സർക്കാർ നടത്തുന്ന മാധ്യമമായ റോസിസ്കായ ഗസറ്റയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“റഷ്യയ്ക്കും ഉത്തര കൊറിയയ്ക്കുമിടയിലുള്ള സഹോദരമനോഭാവത്തിന്റെ വ്യക്തമായ ഉദാഹരണമാണ് പരിക്കേറ്റ നൂറുകണക്കിന് സൈനികരെ കൊറിയൻ സാനിറ്റോറിയങ്ങളിലും ആശുപത്രികളിലും പുനരധിവസിപ്പിക്കുന്നത്” – അദ്ദേഹം പറഞ്ഞു. ശീതയുദ്ധത്തിനുശേഷം അടുത്തിടെ കാണാത്ത ഉയരങ്ങളിലെത്തിയ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാകുന്നതിന്റെ ഏറ്റവും പുതിയ സൂചനയാണ് റഷ്യൻ പ്രതിനിധിയുടെ ഈ അഭിപ്രായങ്ങൾ.

ഏതെങ്കിലുമൊരു രാജ്യം ആക്രമിക്കപ്പെട്ടാൽ പരസ്പരം സഹായിക്കുമെന്ന് മോസ്കോയും പ്യോങ്‌യാങ്ങും കഴിഞ്ഞ ജൂണിൽ ഒപ്പുവച്ച ഒരു സുപ്രധാന പ്രതിരോധ കരാറിൽ പറയുന്നു. അതിനെത്തുടർന്ന് യുക്രേനിയൻ ഉദ്യോഗസ്ഥരുടെയും പാശ്ചാത്യ രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ, ഉത്തര കൊറിയ ഏകദേശം 12,000 സൈനികരെ റഷ്യയിലേക്ക് അയച്ചിട്ടുണ്ട്.

തെക്കൻ റഷ്യൻ അതിർത്തിമേഖലയിലെ യുക്രൈന്റെ കടന്നുകയറ്റം ചെറുക്കുന്നതിനായി നവംബർ മുതൽ കുർസ്കിൽ വിന്യസിക്കപ്പെട്ടതിനുശേഷം ഏകദേശം നാലായിരം ഉത്തര കൊറിയൻ സൈനികർ യുദ്ധത്തിൽ കൊല്ലപ്പെടുകയോ, പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് യുക്രേനിയൻ ഉദ്യോഗസ്ഥരും പാശ്ചാത്യ രഹസ്യാന്വേഷണ വിഭാഗവും അറിയിച്ചു.

അതേസമയം, ഉത്തര കൊറിയയിൽ നിന്ന് ആയിരക്കണക്കിന് ഷിപ്പിംഗ് കണ്ടെയ്‌നറുകളിൽ യുദ്ധോപകരണങ്ങളോ, യുദ്ധോപകരണങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കളോ റഷ്യ സ്വീകരിച്ചിട്ടുണ്ടെന്നും മോസ്കോയുടെ സൈന്യം യുക്രൈനിലേക്ക്  ഉത്തര കൊറിയ നിർമ്മിത മിസൈലുകൾ വിക്ഷേപിച്ചിട്ടുണ്ടെന്നും യു എസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പരിക്കേറ്റ റഷ്യൻ സൈനികരെ ഉത്തര കൊറിയ സൗജന്യമായി ചികിത്സിച്ചതായി സ്റ്റേറ്റ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിൽ മാറ്റ്സെഗോറ അവകാശപ്പെട്ടു. പ്യോങ്‌യാങ്ങിന് കൽക്കരി, ഭക്ഷണം, മരുന്ന് എന്നിവ മോസ്കോ നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News