യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും നയതന്ത്ര-സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി പ്രവർത്തിക്കാൻ റഷ്യയും യു എസും തമ്മിൽ ധാരണയായതായി ചർച്ചകൾക്കുശേഷം ഇരുരാജ്യങ്ങളിലെയും ഉന്നത നയതന്ത്രജ്ഞർ ചൊവ്വാഴ്ച പറഞ്ഞു. വാഷിംഗ്ടണിലെയും മോസ്കോയിലെയും അതത് എംബസികളിൽ ജീവനക്കാരെ പുനഃസ്ഥാപിക്കുക, യുക്രൈൻ സമാധാനചർച്ചകളെ പിന്തുണയ്ക്കുന്നതിനായി ഒരു ഉന്നതതല സംഘത്തെ സൃഷ്ടിക്കുക, അടുത്ത ബന്ധങ്ങളും സാമ്പത്തിക സഹകരണവും പര്യവേഷണം ചെയ്യുക എന്നീ മൂന്നു ലക്ഷ്യങ്ങൾ പിന്തുടരാൻ ഇരുപക്ഷവും സമ്മതിച്ചതായി കൂടിക്കാഴ്ചയ്ക്കുശേഷം യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
എന്നിരുന്നാലും, റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവും മറ്റ് മുതിർന്ന റഷ്യൻ-യു എസ് ഉദ്യോഗസ്ഥരും പങ്കെടുത്ത ചർച്ചകൾ ഒരു സംഭാഷണത്തിന് തുടക്കം കുറിച്ചുവെന്നും കൂടുതൽ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അതേസമയം, ചർച്ചകളിൽ കീവ് പങ്കെടുക്കാത്തതിനാൽ അതിലെ ഒരു കാര്യവും തന്റെ രാജ്യം അംഗീകരിക്കില്ലെന്ന് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞിരുന്നു.
ചർച്ചകളിൽനിന്ന് ഒഴിവാക്കപ്പെട്ടതിനെതിരെയുള്ള യുക്രൈന്റെ എതിർപ്പിനോട് ട്രംപ് കാര്യമായി പ്രതികരിച്ചില്ല. 2022 ലെ അധിനിവേശത്തിനുമുമ്പ് റഷ്യയ്ക്ക് വിട്ടുവീഴ്ചകൾ ചെയ്യാൻ രാജ്യം തയ്യാറാകേണ്ടതായിരുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ട്, യുക്രൈന്റെ നേതാക്കൾ ഒരിക്കലും യുദ്ധം ആരംഭിക്കാൻ അനുവദിക്കരുതായിരുന്നുവെന്ന് അദ്ദേഹം ആവർത്തിച്ചുപറഞ്ഞു.