കോംഗോയിൽ അജ്ഞാതരോഗം ബാധിച്ച് അൻപതിലധികം പേർ മരിച്ചു. വവ്വാലിനെ ഭക്ഷിച്ച മൂന്നു കുട്ടികളിൽ കണ്ടെത്തിയ അജ്ഞാതരോഗം, കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കുള്ളിൽ വടക്കുപടിഞ്ഞാറൻ കോംഗോയിൽ അൻപതിലധികം പേരുടെ മരണത്തിനു കാരണമായതായി ആരോഗ്യവിദഗ്ധർ പറയുന്നു.
പനി, ഛർദ്ദി, ആന്തരിക രക്തസ്രാവം എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിനും മരണം സംഭവിക്കുന്നതിനും ഇടയിലുള്ള ഇടവേള മിക്ക കേസുകളിലും 48 മണിക്കൂറാണ്. അത് ഏറ്റവും ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് ഒരു പ്രാദേശിക നിരീക്ഷണകേന്ദ്രമായ ബികോറോ ആശുപത്രിയുടെ മെഡിക്കൽ ഡയറക്ടർ സെർജ് എൻഗലെബാറ്റോ പറഞ്ഞു.
ഈ രോഗത്തിന്റെ ലക്ഷണങ്ങൾ സാധാരണയായി എബോള, ഡെങ്കി, മാർബർഗ്, മഞ്ഞപ്പനി തുടങ്ങി അറിയപ്പെടുന്ന മാരക വൈറസുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, ഇതുവരെ ശേഖരിച്ച ഒരു ഡസനിലധികം സാമ്പിളുകളുടെ പരിശോധനകളുടെ അടിസ്ഥാനത്തിൽ ഗവേഷകർ ഇവ തള്ളിക്കളഞ്ഞു.
ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ ഏറ്റവും പുതിയ രോഗബാധ ജനുവരി 21 ന് ആരംഭിച്ചു. ഇതുവരെ 419 കേസുകൾ രേഖപ്പെടുത്തുകയും 53 മരണങ്ങൾ സംഭവിക്കുകയും ചെയ്തു.
ബൊലോക്കോ ഗ്രാമത്തിൽ മൂന്നു കുട്ടികൾ വവ്വാലിനെ കഴിച്ച് 48 മണിക്കൂറിനുള്ളിൽ മരിച്ചതിനെത്തുടർന്നാണ് പകർച്ചവ്യാധി ആരംഭിച്ചതെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കൻ ഓഫീസ് തിങ്കളാഴ്ച അറിയിച്ചത്. വന്യമൃഗങ്ങളെ വ്യാപകമായി ഭക്ഷിക്കുന്ന സ്ഥലങ്ങളിൽ, മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് രോഗങ്ങൾ പടരുന്നതിനെക്കുറിച്ച് വളരെക്കാലമായി ആശങ്കകൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദശകത്തിൽ ആഫ്രിക്കയിൽ ഇത്തരം പകർച്ചവ്യാധികളുടെ എണ്ണം 60 ശതമാനത്തിലധികം വർധിച്ചതായി 2022 ൽ WHO പറഞ്ഞു.