വൈറ്റ് ഹൗസിൽ യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി നടക്കുന്ന ചർച്ചയുടെ തലേന്ന്, തനിക്ക് അദ്ദേഹത്തോട് ‘വളരെയധികം ബഹുമാനം’ ഉണ്ടെന്ന് പറഞ്ഞ് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അടുത്തിടെ ‘സ്വേച്ഛാധിപതി’ എന്ന് വിളിച്ചതിന് ക്ഷമ ചോദിക്കുമോ എന്ന ബി ബി സി യുടെ ചോദ്യത്തിന്, താൻ അങ്ങനെ പറഞ്ഞതായി വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സെലെൻസ്‌കിയെ ‘വളരെ ധീരൻ’ എന്നും ട്രംപ് വിശേഷിപ്പിച്ചു.
യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് യു കെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറുമായി നടത്തിയ ചർച്ചകൾക്കുശേഷം സംസാരിക്കുകയായിരുന്നു ട്രംപ്. വെള്ളിയാഴ്ച സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ച നടക്കുമെന്ന് അദ്ദേഹം പ്രവചിച്ചു. സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങൾ വളരെ വേഗത്തിൽ പുരോഗമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നു വർഷങ്ങൾക്കുമുമ്പ് റഷ്യ യുക്രൈനെ ആക്രമിച്ചതിനുശേഷം മോസ്കോയുമായി നടത്തിയ ആദ്യത്തെ ഉന്നതതല ചർച്ചകൾക്കു ശേഷമാണ് ട്രംപ് ഭരണകൂടം ഈ ആഴ്ച സെലിൻസ്കിയുമായി കൂടിക്കാഴ്ച നടത്തുന്നത്.