കാലാവസ്ഥാ വ്യതിയാനം മൂലം 2050 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും ശക്തമായ സമുദ്രപ്രവാഹമായ അന്റാർട്ടിക് സമുദ്രപ്രവാഹം 20% കുറയുമെന്ന് ഓസ്‌ട്രേലിയൻ ഗവേഷകരുടെ നേതൃത്വത്തിൽ നടന്ന പുതിയ പഠനം കണ്ടെത്തി. ആഗോള കാലാവസ്ഥാ സംവിധാനത്തിൽ ഈ ഒഴുക്ക് നിർണ്ണായകപങ്കു വഹിക്കുന്നു. സമുദ്രത്തിലെ താപവും കാർബൺ ഡൈ ഓക്സൈഡും ആഗിരണം ചെയ്യുന്നതിനെ സ്വാധീനിക്കുകയും ചൂടുവെള്ളം അന്റാർട്ടിക്കയിൽ എത്തുന്നത് തടയുകയും ചെയ്യുന്നു.
എൻവയോൺമെന്റൽ റിസർച്ച് ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ച പഠനപ്രകാരം, അന്റാർട്ടിക് സർകംപോളാർ കറന്റിൽ മാറുന്ന താപനില, മഞ്ഞ് ഉരുകൽ, കാറ്റിന്റെ അവസ്ഥ എന്നിവയുടെ സ്വാധീനം വിശകലനം ചെയ്യാൻ കാലാവസ്ഥാ മാതൃകകൾ ഉപയോഗിച്ചു. അന്റാർട്ടിക് മഞ്ഞുകട്ടകളിൽ നിന്നുള്ള ഉരുകിയ വെള്ളവും സർകംപോളാർ ഒഴുക്കിന്റെ മന്ദഗതിയും തമ്മിലുള്ള വ്യക്തമായ ബന്ധം പഠനഫലത്തിൽ വെളിപ്പെടുത്തി.
ആഗോള കാലാവസ്ഥാ രീതികളിലും സമുദ്രത്തിലെ താപവിതരണത്തിലും സമുദ്ര ആവാസവ്യവസ്ഥയിലും മാന്ദ്യം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. കൂടുതൽ ചൂടുവെള്ളം അന്റാർട്ടിക് മേഖലയിൽ എത്തുകയും ഐസ് ഉരുകുന്നത് ത്വരിതപ്പെടുത്തുകയും പ്രവാഹത്തെ കൂടുതൽ ദുർബലമാക്കുകയും ചെയ്യും. ഇത് തടയാൻ കാർബൺ ബഹിർഗമനം കുറച്ചുകൊണ്ട് ആഗോളതാപനം പരിമിതപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഗവേഷകർ ഊന്നിപ്പറയുന്നു. സമുദ്രവും കാലാവസ്ഥാ സംവിധാനവും തമ്മിലുള്ള സങ്കീർണ്ണമായ ഇടപെടലുകൾ മനസ്സിലാക്കാൻ കൂടുതൽ ഗവേഷണത്തിന്റെ ആവശ്യകതയും അവർ ഉയർത്തിക്കാട്ടുന്നുണ്ട്.
അന്റാർട്ടിക് സമുദ്രത്തിലെ മഞ്ഞ് തുടർച്ചയായ മൂന്നാം വർഷവും ഭയാനകമായ താഴ്ന്ന നിലയിലെത്തുകയും കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളുമായി ലോകം പിടിമുറുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കണ്ടെത്തലുകൾ.