സിറിയയിൽ സർക്കാർ സുരക്ഷാസേനയും നാടുകടത്തപ്പെട്ട ഭരണാധികാരി ബഷർ അൽ അസദിനോടു താൽപര്യമുള്ള തീവ്രവാദികളും തമ്മിലുള്ള പോരാട്ടത്തിൽ എഴുപതിലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫ്രഞ്ച് പത്രമായ ലെ മോന്തേ റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച സർക്കാർ സേനയും അസദ് വിശ്വസ്തരും തമ്മിലുള്ള പോരാട്ടത്തിൽ തീരദേശ പട്ടണമായ ജബ്ലെയിലും സമീപഗ്രാമങ്ങളിലും 48 പേർ കൊല്ലപ്പെട്ടുവെന്നും ഡിസംബറിൽ അസദിനെ അട്ടിമറിച്ചതിനുശേഷം പുതിയ അധികാരികൾക്കെതിരായ ഏറ്റവും അക്രമാസക്തമായ ആക്രമണമാണിതെന്നും സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു. എക്‌സിലെ ഒരു പോസ്റ്റിലൂടെയാണ് വിവരം പങ്കുവച്ചത്.
അസദ് അനുകൂല പോരാളികൾ 16 സുരക്ഷാ ഉദ്യോഗസ്ഥരെയും പുറത്താക്കപ്പെട്ട പ്രസിഡന്റിനൊപ്പം നിന്ന 28 പോരാളികളെയും സാധാരണക്കാരായ നാലുപേരെയും കൊലപ്പെടുത്തിയതായി ഒബ്സർവേറ്ററി വ്യാഴാഴ്ച അറിയിച്ചു. “നന്നായി ആസൂത്രണം ചെയ്തതും മുൻകൂട്ടി തയ്യാറാക്കിയതുമായ ഒരു ആക്രമണത്തിൽ, അസദ് മിലിഷ്യയുടെ അവശിഷ്ടങ്ങളുടെ നിരവധി ഗ്രൂപ്പുകൾ ഞങ്ങളുടെ സ്ഥാനങ്ങളും ചെക്ക്‌പോസ്റ്റുകളും ആക്രമിച്ചു” – ലതാകിയയിലെ സുരക്ഷാ ഉദ്യോഗസ്ഥനായ മുസ്തഫ ക്നെഫാതി പറഞ്ഞു.
കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും വടക്കുപടിഞ്ഞാറൻ മേഖലയിലെ മുൻ വിമത ശക്തികേന്ദ്രമായ ഇദ്‌ലിബിൽ നിന്നുള്ളവരാണെന്ന് ഒബ്സർവേറ്ററി അറിയിച്ചു. ഓപ്പറേഷനിൽ, അസദ് കുടുംബത്തിന്റെ ഏറ്റവും വിശ്വസനീയമായ സുരക്ഷാ ഏജൻസികളിലൊന്നായ വ്യോമസേനയുടെ മുൻ ഇന്റലിജൻസ് മേധാവിയെ സുരക്ഷാസേന പിടികൂടി അറസ്റ്റ് ചെയ്തതായി സംസ്ഥാന വാർത്താ ഏജൻസിയായ സന റിപ്പോർട്ട് ചെയ്തു.