യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് ഫയൽ ചെയ്ത് സുഡാൻ. അർധസൈനിക പിന്തുണസേനകൾക്ക് ആയുധം നൽകിക്കൊണ്ട് വംശഹത്യ കൺവെൻഷന്റെ കീഴിലുള്ള നിയമങ്ങൾ ലംഘിച്ചു എന്ന് ആരോപിച്ചാണ് ലോക കോടതിയിൽ സുഡാൻ കേസ് നൽകിയിരിക്കുന്നത്. എന്നാൽ തങ്ങൾക്കെതിരെ നൽകിയിരിക്കുന്ന കേസ് നിയമപരമോ, വസ്തുതാപരമോ അല്ലെന്നും ഇതിന് യാതൊരു അടിസ്ഥാനവുമില്ലെന്നും കേസ് ഉടൻ തള്ളുമെന്നും യു എ ഇ ഉദ്യോഗസ്ഥൻ അറിയിച്ചു. അതേസമയം കേസിനെക്കുറിച്ച് സുഡാൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.
സുഡാനിൽ രണ്ടുവർഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ എതിരാളികളായ ആർ എസ് എഫിനെ യു എ ഇ പിന്തുണയ്ക്കുന്നുവെന്ന് സുഡാൻ ഉദ്യോഗസ്ഥൻ നേരത്തെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഈ ആരോപണം യു എ ഇ നിഷേധിച്ചു.
വംശഹത്യ, കൊലപാതകം, സ്വത്ത് മോഷണം, ബലാത്സംഗം, നിർബന്ധിത സ്ഥലം മാറ്റം, അതിക്രമിച്ചു കടക്കൽ, പൊതുസ്വത്ത് നശിപ്പിക്കൽ, മനുഷ്യാവകാശ ലംഘനം എന്നിവ ആർ എസ് എഫ് നടത്തിയതായി ലോക കോടതിയിൽ സുഡാൻ ആരോപിച്ചിട്ടുണ്ട്. മാത്രമല്ല, ഈ പ്രവർത്തികളെല്ലാം യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ പിന്തുണയോടെയാണ് നടപ്പിലാക്കിയതെന്നും സുഡാൻ ആരോപിക്കുന്നു. സുഡാന്റെ അപകീർത്തിപരമായ തന്ത്രമാണ് ഇതെന്നും മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും സുഡാനിൽ വെടിനിർത്തലിനുവേണ്ടി നിരന്തരം ആഹ്വാനം ചെയ്തിട്ടുണ്ടെന്നും യു എ ഇ പ്രസ്താവനയിൽ പറയുന്നു.