ഇറാഖിലെയും സിറിയയിലെയും ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവൻ കൊല്ലപ്പെട്ടുവെന്ന് അറിയിച്ച് ഇറാഖ് പ്രധാനമന്ത്രി. അബു ഖദീജ എന്നറിയപ്പെടുന്ന അബ്ദുള്ള മക്കി മുസ്‌ലിഹ് അൽ-റുഫായി എന്നാണ് ഭീകരനേതാവിന്റെ പേര്. ‘ഇറാഖിലെയും ലോകത്തിലെയും ഏറ്റവും അപകടകാരികളായ ഭീകരരിൽ ഒരാൾ’ എന്നാണ് കൊല്ലപ്പെട്ട നേതാവിനെ ഇറാഖ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
അബു ഖദീജയെ ഇറാഖി സുരക്ഷാസേന കൊലപ്പെടുത്തിയതായി പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുഡാനി അറിയിക്കുകയായിരുന്നു. വർഷങ്ങളായി സിറിയയിലെയും ഇറാഖിലെയും ദശലക്ഷക്കണക്കിനു ജനങ്ങളുടെമേൽ ഇസ്ലാമിക് സ്റ്റേറ്റ് കടുത്ത ഇസ്ലാമികഭരണം അടിച്ചേൽപിക്കുകയായിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിലെ ഒരു പോസ്റ്റിലൂടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊലപാതകം സ്ഥിരീകരിച്ചിട്ടുണ്ട്. നമ്മുടെ മാതൃരാജ്യത്തിനും അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും പങ്കാളികൾക്കും ഭീഷണിയായ തീവ്രവാദികളെ കൊല്ലുന്നതും അവരുടെ സംഘടനകളെ തകർക്കുന്നതും ഞങ്ങൾ തുടരുമെന്ന് രാജ്യത്തിന്റെ ഒരു പ്രതിനിധി പറഞ്ഞു.
പടിഞ്ഞാറൻ ഇറാഖിലെ അൻബാർ പ്രവിശ്യയിൽ വ്യോമാക്രമണത്തിലൂടെയാണ് ഓപ്പറേഷൻ നടത്തിയതെന്ന് ഒരു ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. വ്യാഴാഴ്ച രാത്രിയിലാണ് ഓപ്പറേഷൻ നടന്നതെങ്കിലും പ്രാദേശിക സമയം വെള്ളിയാഴ്ചയാണ് അൽ-റുഫായിയുടെ മരണം സ്ഥിരീകരിച്ചത്.