സിംഗപ്പൂരിൽ മെയ് മൂന്നിന് പൊതു തിരഞ്ഞെടുപ്പ് നടക്കും. പുതിയ പ്രധാനമന്ത്രി ലോറൻസ് വോങ്ങിനുള്ള ആദ്യ തിരഞ്ഞെടുപ്പ് പരീക്ഷണമായിരിക്കും ഇത്. ഒൻപതു ദിവസം മാത്രം നീണ്ടുനിൽക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർധിച്ചുവരുന്ന ജീവിതച്ചെലവ്, ഭവന ആവശ്യങ്ങൾ, ജോലികൾ, പ്രായമാകുന്ന ജനസംഖ്യയ്ക്കിടയിൽ ആരോഗ്യസംരക്ഷണത്തിനായുള്ള ആവശ്യം എന്നിവ പ്രധാന വിഷയമാകുമെന്നാണ് പ്രതീക്ഷ.
ഭരണകക്ഷിയായ പീപ്പിൾസ് ആക്ഷൻ പാർട്ടി (പി എ പി) വീണ്ടും അധികാരത്തിലെത്തുമെന്നാണ് വോട്ടർമാർ പ്രതീക്ഷിക്കുന്നത്. 1959 ൽ ബ്രിട്ടീഷുകാർ സിംഗപ്പൂരിന് സ്വയംഭരണം അനുവദിച്ചതു മുതൽ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും പി എ പി തന്നെയാണ് വിജയിക്കുന്നത്. 2020 ലെ രാജ്യത്തെ അവസാന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ വർക്കേഴ്സ് പാർട്ടി 10 സീറ്റുകൾ നേടി. 1965 ൽ സിംഗപ്പൂർ സ്വാതന്ത്ര്യം നേടിയതിനുശേഷം പ്രതിപക്ഷത്തിനു ലഭിച്ച ഏറ്റവും വലിയ വിജയമായിരുന്നു ഇത്.
ഇത്തവണ 97 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2020 ൽ പി എ പി 93 സീറ്റുകളിൽ 83 ഉം നേടിയെങ്കിലും, ഈ വർഷം കൂടുതൽ ശക്തമായ വിജയം അവർ പ്രതീക്ഷിക്കുമെന്നതിൽ സംശയമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം പാർട്ടിക്ക് തിരിച്ചടിയായിരുന്നു. 20 വർഷം പ്രധാനമന്ത്രിയായിരുന്ന ലീ സിയൻ ലൂങ്ങിനു പകരക്കാരനായി കഴിഞ്ഞ വർഷം അധികാരമേറ്റ പ്രധാനമന്ത്രി ലോറൻസ് വോങ്ങിന്റെ ആദ്യ യഥാർഥ പരീക്ഷണമായും ഈ തിരഞ്ഞെടുപ്പ് കണക്കാക്കപ്പെടുന്നു.