ഭൂകമ്പത്തെ തുടർന്ന് കൂടുതൽ സഹായങ്ങൾ ആവശ്യമായ ഈ ഘട്ടത്തിൽ മ്യാൻമറിലെ സൈനിക ഭരണകൂടവും പ്രതിപക്ഷവും വെടിനിർത്തൽ നീട്ടുമെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. 2021 ൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ സൈന്യം പുറത്താക്കുകയും രാജ്യം ഭരിക്കാൻ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ കൗൺസിൽ (എസ് എ സി) രൂപീകരിക്കുകയും ചെയ്തതു മുതൽ മ്യാൻമർ വർധിച്ചുവരുന്ന സംഘർഷത്തിന്റെ കൊടുങ്കാറ്റിലാണ്. അതിനിടയിലാണ് മ്യാൻമാറിൽ ഏറെ നാശം വിതച്ച ഭൂകമ്പം ഉണ്ടായത്.
മാർച്ച് അവസാനം റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും രാജ്യം. തന്മൂലം 3,600 ലധികം പേർ കൊല്ലപ്പെടുകയും വലിയൊരു മാനുഷിക പ്രതിസന്ധി ഉടലെടുക്കുകയും ചെയ്തിരുന്നു.
ആസിയാൻ റീജിയണൽ ബ്ലോക്കിന്റെ ചെയർപേഴ്‌സൺ കൂടിയായ അൻവർ, മ്യാൻമറിലെ ജുന്ത മേധാവി മിൻ ഓങ് ഹ്ലൈങ്ങുമായും ഷാഡോ നാഷണൽ യൂണിറ്റി ഗവൺമെന്റുമായും (എൻ യു ജി) ചർച്ചകൾ നടത്തുകയും രാജ്യത്തേക്ക് സഹായം എത്തിക്കുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന സംഘർഷം നിയന്ത്രിക്കാനും ശ്രമിച്ചു.
അതേസമയം, വെടിനിർത്തൽ ഉണ്ടാകുമെന്നും അനാവശ്യമായ പ്രകോപനങ്ങൾ ഉണ്ടാകില്ലെന്നും അൻവർ ബാങ്കോക്കിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. മാർച്ചിലെ ഭൂകമ്പത്തിനുശേഷം, മ്യാൻമറിലെ ഭരണകൂടം ഏപ്രിൽ രണ്ടിന് 20 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എൻ യു ജി യുടെ സമാനമായ നീക്കത്തെ തുടർന്ന്, ആഭ്യന്തരയുദ്ധവും സമ്പദ്‌വ്യവസ്ഥയും മൂലം ഇതിനകം 3.5 ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്യാൻ നിർബന്ധിതരായി.