ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ സിസ്റ്റർ ഇനാ കാനബാരോ ലൂക്കാസ് (116) അന്തരിച്ചു. ഇന്ന് ബ്രസീലിലെ പോർട്ടോ അലെഗ്രെയിൽ വച്ചായിരുന്നു അന്ത്യം. 2024 മാർച്ചിൽ, എ സി ഐ ഡിജിറ്റലിനു നൽകിയ അഭിമുഖത്തിൽ, തന്റെ ദീർഘായുസ്സിന്റെ രഹസ്യങ്ങളിലൊന്ന് ലോകത്തിലെ എല്ലാ ആളുകൾക്കും വേണ്ടി എല്ലാ ദിവസവും പ്രാർഥിക്കുന്നതാണെന്ന് സിസ്റ്റർ ഇനാ പരാമർശിച്ചിരുന്നു.
1908 ജൂൺ എട്ടിന് തെക്കൻ ബ്രസീലിലെ ഒരു വലിയ കുടുംബത്തിലാണ് കാനബറോ ജനിച്ചത്. കൗമാരപ്രായത്തിൽ തന്നെ സന്യാസം സ്വീകരിച്ച സിസ്റ്റർ ഉറുഗ്വേയിലെ മോണ്ടെവിഡിയോയിൽ രണ്ടുവർഷം ചെലവഴിക്കുകയും റിയോ ഡി ജനീറോയിലേക്കു മാറുകയും ഒടുവിൽ സ്വന്തം സംസ്ഥാനമായ റിയോ ഗ്രാൻഡെ ഡോ സുളിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. അധ്യാപികയായി ശുശ്രൂഷ ചെയ്ത ഈ സന്യാസിനിക്ക് അനേകം ശിഷ്യഗണങ്ങൾ ഉണ്ടായിരുന്നു. തന്നെയുമല്ല, ഉറുഗ്വേയ്ക്കും ബ്രസീലിനുമിടയിൽ അതിർത്തിപ്രദേശത്ത് സ്‌കൂളുകൾ സ്ഥാപിക്കാനും കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനും ഈ സന്യാസിനിക്കു കഴിഞ്ഞു. ഒരു നൂറ്റാണ്ടിലേറെയായി ലോകത്തിലും സഭയിലും എണ്ണമറ്റ മാറ്റങ്ങൾക്ക് സിസ്റ്റർ സാക്ഷ്യം വഹിച്ചു.
116-ാം വയസ്സിൽ ജപ്പാനിൽ നിന്നുള്ള തൊമിക്കോ ഇതൂക്ക എന്ന മുത്തശ്ശി മരണമടഞ്ഞതിനെ തുടർന്നാണ്, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ബ്രസീലിൽ നിന്നുള്ള സിസ്റ്റർ ഇനാ കാനബറോ മാറിയത്. ലോകമെമ്പാടുമുള്ള ഏറ്റവും പ്രായം കൂടിയ ആളുകളുടെ വിവരങ്ങൾ ശേഖരിക്കുന്ന ലോംഗെവിക്വസ്റ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ സന്യാസിനിയെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി പ്രഖ്യാപിച്ചത്.
തന്റെ ദീർഘായുസ്സിന്റെ രഹസ്യത്തെക്കുറിച്ച് ഈ സന്യാസിനി പങ്കുവയ്ക്കുന്നത് ഇപ്രകാരമാണ്: “എന്റെ കത്തോലിക്കാ വിശ്വാസം, അതാണ് എന്നെ ഇന്നോളം മുന്നോട്ടുനയിക്കുന്നത്. ഞാൻ ചെറുപ്പമാണ്. സുന്ദരിയും സൗഹൃദത്തോടെ ഇടപെടുന്നവളുമാണ്. നിങ്ങൾക്കും വളരെ നല്ലതും മികച്ചതുമായ ഗുണങ്ങളുണ്ട്” – തെക്കൻ ബ്രസീലിയൻ നഗരമായ പോർട്ടോ അലെഗ്രെയിലെ വീട്ടിലേക്കു വരുന്ന സന്ദർശകരോട് ഈ സന്യാസിനി പറയുമായിരുന്നു.
അവരുടെ 110-ാം ജന്മദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ ഈ സന്യാസിനിയെ ആദരിച്ചിരുന്നു. 2023 ൽ 118-ാം വയസ്സിൽ മരിക്കുന്നതുവരെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന ലൂസിൽ റാൻഡനുശേഷം രേഖപ്പെടുത്തപ്പെട്ട ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ സന്യാസിനിയായിരുന്നു സിസ്റ്റർ ഇനാ കനബാരോ ലൂക്കാസ്.