മൊസാംബിക്കിലെ മധ്യ, തെക്കൻ പ്രവിശ്യകളെ ബാധിച്ച വിനാശകരമായ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ, അവിടുത്തെ ജനങ്ങൾക്ക് പിന്തുണയുമായി അടിയന്തര സഹായം എത്തിച്ചത് ഇന്ത്യ. മാനുഷിക സഹായ, ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി, അടിയന്തര ഭക്ഷ്യ സഹായമായി 500 മെട്രിക് ടൺ അരിയും ഒരു ഇന്ത്യൻ നാവികസേനയുടെ കപ്പലിൽ 10 മെട്രിക് ടൺ അവശ്യ ദുരിതാശ്വാസ സാമഗ്രികളുമാണ് ഇന്ത്യ അയച്ചത്. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ടെന്റുകൾ, ശുചിത്വ കിറ്റുകൾ, പുനരധിവാസ സഹായ വസ്തുക്കൾ, മൂന്ന് ടൺ മരുന്നുകൾ എന്നിവ അവശ്യ ദുരിതാശ്വാസ സാമഗ്രികളിൽ ഉൾപ്പെടുന്നു. കൂടാതെ, 86 മെട്രിക് ടൺ ജീവൻ രക്ഷാ മരുന്നുകൾ ഇതിനകം കടൽ വഴി എത്തിച്ചിട്ടുണ്ട്. ഹ്യൂമാനിറ്റേറിയൻ അസിസ്റ്റൻസ് ആൻഡ് ഡിസാസ്റ്റർ റീലീഫ് (HADR) പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സഹായം എത്തിച്ചത്.
നവംബർ മുതൽ ഏപ്രിൽ വരെയുള്ള മഴക്കാലത്ത് മൊസാംബിക്കിൽ കനത്ത പ്രളയവും ചുഴലിക്കാറ്റും പതിവാണ്. ഇത്തവണത്തെ പ്രളയത്തിൽ ഏകദേശം 3,92,000 പേർ ഭവനരഹിതരായതായി യുഎൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമുദ്ര മേഖലയിലെ സുരക്ഷയും വളർച്ചയും എന്ന നയത്തിന്റെ ഭാഗമായി ഇന്ത്യ സഹായമെത്തിച്ചത്.

