ചൈനയിലെ ബീജിംഗിൽ നിന്നും ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങ്ങിലേക്കുള്ള പാസഞ്ചർ ട്രെയിൻ സർവീസ് ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കുന്നു. കൊവിഡ് മഹാമാരിയെത്തുടർന്ന് 2020-ൽ നിർത്തിവെച്ച ഈ സർവീസ് നാളെ മുതൽ വീണ്ടും ഓടിത്തുടങ്ങും. ആദ്യ യാത്രയ്ക്കുള്ള ടിക്കറ്റുകൾ ഇതിനകം തന്നെ വിറ്റുതീർന്നതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബിസിനസ് വിസയുള്ള വ്യാപാരികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കുമാണ് നിലവിൽ യാത്ര ചെയ്യാൻ അനുമതിയുള്ളത്. ആഴ്ചയിൽ നാല് ദിവസമായിരിക്കും ബീജിംഗിൽ നിന്നുള്ള ട്രെയിനുകൾ സർവീസ് നടത്തുക. അതേസമയം, ചൈനയിലെ ഡാൻഡോങ്ങിൽ നിന്നും ഉത്തര കൊറിയയിലേക്ക് എല്ലാ ദിവസവും ട്രെയിൻ സൗകര്യം ലഭ്യമായിരിക്കും.
ഈ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും സൗഹൃദവും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ചൈനീസ് അധികൃതർ വ്യക്തമാക്കി. വിനോദസഞ്ചാരികൾക്കായി രാജ്യം ഇതുവരെ പൂർണ്ണമായും തുറന്നുനൽകിയിട്ടില്ലെങ്കിലും റഷ്യയിൽ നിന്നുള്ള ചെറിയ സംഘങ്ങൾക്ക് മാത്രം പ്രത്യേക അനുമതി നൽകുന്നുണ്ട്. പ്യോങ്യാങ്ങ് മാരത്തൺ റദ്ദാക്കിയതിന് പിന്നാലെ വന്ന ഈ വാർത്ത വിദേശയാത്രക്കാർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

