Monday, April 21, 2025

ഫോര്‍ഡ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു! നിലവിലെ സാധ്യതകള്‍ ഇങ്ങനെ

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വാഹനമേഖലയുടെ ഏറ്റവും വലിയ നഷ്ടമായിരുന്നു ഫോര്‍ഡ് കമ്പനിയുടെ മടക്കം. ഇന്ത്യയില്‍ ഏകദേശം 15,000 കോടി രൂപയുടെ നഷ്ടമുണ്ടായതായും ലാഭകരമായി പ്രവര്‍ത്തിക്കാന്‍ വഴി കാണുന്നില്ലെന്നും പറഞ്ഞാണ് ഫോര്‍ഡ് മോട്ടോഴ്സ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് ഇതിന്റെപേരില്‍ വലിയവിമര്‍ശനം നേരിടേണ്ടതായും വന്നിരുന്നു. പക്ഷേ ഫോര്‍ഡ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന നീക്കങ്ങളാണ് നിലവില്‍ നടക്കുന്നത്. ഇന്ത്യ വിട്ട് ആറ് മാസത്തിനുശേഷം ഫോര്‍ഡ് മോട്ടോഴ്‌സിന്റെ മടങ്ങിവരവിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സജീവം.

കേന്ദ്ര സര്‍ക്കാരിന്റെ പിഎല്‍ഐ (പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്) സ്‌കീമിന്റെ ഭാഗമായി ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനാണ് ഫോര്‍ഡിന്റെ നീക്കം. രാജ്യത്ത് ഉത്പ്പാദനം വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പദ്ധതിയാണ് പിഎല്‍ഐ. ഈ പദ്ധതിയില്‍ തങ്ങളും ഉള്‍പ്പെട്ടതായി ഫോര്‍ഡ് ഇന്ത്യ തന്നെയാണ് അറിയിച്ചത്. ഇതിനായി 3,000 കോടി ഡോളറിന്റെ നിക്ഷേപത്തിനാണ് കമ്പനി തയ്യാറെടുക്കുന്നത്. ഇന്ത്യയില്‍ വലിയനിക്ഷേപം നടത്തിയിട്ടുണ്ടെന്നതിനാല്‍ ചെലവുകുറഞ്ഞ രീതിയില്‍ വൈദ്യുതവാഹന ഉത്പാദനം കമ്പനിക്കു സാധ്യമാകും.

ഇന്ത്യയില്‍ തമിഴ്നാട്ടിലും ഗുജറാത്തിലുമായി ഫോര്‍ഡിന് രണ്ടു പ്ലാന്റുകളാണുള്ളത്. അതേസമയം ഈ കാറുകള്‍ ഇന്ത്യന്‍ വിപണിയിലേക്കല്ല നിര്‍മിക്കുന്നത്. നിലവിലെ തീരുമാനമനുസരിച്ച് പൂര്‍ണമായും കയറ്റുമതി ചെയ്യാനാണ് ഫോര്‍ഡിന്റെ പദ്ധതി. അതേസമയം ഭാവിയില്‍ ഇന്ത്യയില്‍ ഇലട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാനുള്ള സാധ്യതയും അവര്‍ തള്ളുന്നില്ല. ഫോര്‍ഡിന്റെ സര്‍വീസ് നെറ്റ് വര്‍ക്ക് ഇപ്പോഴും തുടരുന്നതിനാല്‍ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് എളുപ്പവുമാണ്.

ആഗോളതലത്തില്‍ 30 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് ഇവിയില്‍ ഫോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ആ നിക്ഷേപത്തില്‍ പ്രൊഡക്ഷന്‍ ഹബായി ഇന്ത്യയെ മാറ്റാനാണ് ഫോര്‍ഡിന്റെ തീരുമാനം. എന്നിരുന്നാലും ഫോര്‍ഡിന്റെ ഇന്ത്യയിലെ രണ്ട് പ്ലാന്റുകളില്‍ ഏതിലാണ് ഇവി കാറുകള്‍ നിര്‍മിക്കുക എന്നതില്‍ വ്യക്തത വന്നിട്ടില്ല. എന്നിരുന്നാലും ഇവി കാറുകള്‍ നിര്‍മിക്കാന്‍ പ്ലാന്റുകളില്‍ വലിയ മാറ്റങ്ങള്‍ വേണ്ടിവരും. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വില്‍പ്പന അവസാനിപ്പിച്ച ഫോര്‍ഡ് എന്ന അമേരിക്കന്‍ ഭീമന്റെ സര്‍വീസ് നെറ്റ് വര്‍ക്ക് ഇപ്പോഴും ശക്തമായി തുടരുന്നുണ്ട്. 90 ശതമാനത്തിലധികം സര്‍വീസ് സെന്ററുകളും അതുപോലെ തന്നെ നിലനിര്‍ത്തുമെന്നും 5 വര്‍ഷം സ്പെയര്‍ പാര്‍ട്സുകള്‍ക്ക് വില കൂടില്ലെന്നും ഫോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

 

 

 

 

Latest News