Friday, April 18, 2025

മൂവാറ്റുപുഴ നിര്‍മലാ കോളേജിനെതിരായ നീക്കം ഗൗരവതരം: സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ 

സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യുനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരെ സമീപകാലങ്ങളില്‍ ആസൂത്രിതമായ മത-വര്‍ഗീയ അധിനിവേശ ശ്രമങ്ങള്‍ നടക്കുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോള്‍ മുവാറ്റുപുഴ നിര്‍മ്മല കോളേജില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍. ഇപ്രകാരം ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ ശക്തമായി ചെറുക്കും.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തുന്ന  സ്വയംഭരണ സ്ഥാപനമായ  മുവാറ്റുപുഴ നിര്‍മലാ കോളേജില്‍  ഈ കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായ അനിഷ്ടസംഭവങ്ങള്‍ അക്കാദമിക അന്തരീക്ഷം തകിടംമറിക്കുന്ന തരത്തിലുള്ളതാണ്. ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് ക്യാമ്പസ്സില്‍ നിസ്‌കാരം നടത്തുന്നതിന് മുറി വിട്ടുനല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയും മുദ്രാവാക്യം മുഴക്കി സമരം ചെയ്യുകയുമാണ് ഉണ്ടായത്.

നിയമപരമായോ ധാര്‍മികമയോ യാതൊരു സാധുതയുമില്ലാത്ത ഇത്തരം ഒരാവശ്യം ഉയര്‍ത്തിക്കൊണ്ട് കോളേജ് അന്തരീക്ഷം കലുഷിതമാക്കുന്നതിന് കേരളത്തിലെ പ്രബലമായ രണ്ടു വിദ്യാര്‍ത്ഥി സംഘടനകളുടെ യൂണിറ്റുകള്‍ നേതൃത്വം നല്‍കി എന്ന  സാഹചര്യം ആശങ്കയുളവാക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പുറകിലുള്ള ഗൂഡാലോചനയും ലക്ഷ്യങ്ങളും അന്വേഷണവിധേയമാക്കണം. കൂടുതല്‍ അനിഷ്ട സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി നിര്‍മ്മലാ കോളേജിനും പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ക്കും ആവശ്യമായ സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ആവശ്യപ്പെടുന്നു.

 

Latest News