ബ്രിട്ടനിലെ വിവിധ നഗരങ്ങളില്‍ അരങ്ങേറിയ കുടിയേറ്റ വിരുദ്ധ തീവ്ര വലതുപക്ഷക്കാരുടെ ആക്രമണങ്ങളും ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട് 100ലേറെ പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുടിയേറ്റ- മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ കലാപത്തിലേക്ക് നീങ്ങിയതിനെ തുടര്‍ന്നാണ് പോലീസ് നടപടി.
ഹള്‍, ലിവര്‍പൂള്‍, ബ്രിസ്റ്റള്‍, മാഞ്ചസ്റ്റര്‍, ബ്ലാക്ക്പൂള്‍, ബെല്‍ഫാസ്റ്റ്, നോട്ടിങ്ഹാം എന്നിവിടങ്ങളില്‍ ഇഷ്ടികയും കുപ്പികളും പടക്കവും എറിഞ്ഞും കടകള്‍ കൊള്ളയടിച്ചും കലാപകാരികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
അഭയാര്‍ഥികള്‍ താമസിക്കുന്ന ഹോട്ടലിന്റെ ജനാലകള്‍ തകര്‍ക്കുകയും കടകള്‍ ആക്രമിക്കുകയും തീയിടുകയും ചെയ്തു. ചിലയിടങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരും ആക്രമിക്കപ്പെട്ടു. അതേസമയം, കലാപകാരികളെ നേരിടാന്‍ ഫാഷിസ്റ്റ് വിരുദ്ധ പ്രകടനക്കാരും നഗരത്തിലിറങ്ങി. ലിവര്‍പൂളിലെ ലൈം സ്ട്രീറ്റ് സ്റ്റേഷനില്‍ നൂറുകണക്കിന് ഫാഷിസ്റ്റ് വിരുദ്ധ പ്രകടനക്കാര്‍ ഒത്തുകൂടി ഐക്യത്തിനും സഹിഷ്ണുതക്കും ആഹ്വാനം ചെയ്തു.
നായ്ക്കളുമായി എത്തിയ പോലീസുകാര്‍ ഇരുവിഭാഗത്തെയും അകറ്റിനിര്‍ത്തി കലാപം തടയാന്‍ ഏറെ പാടുപെട്ടു. തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പോലീസിന് നിര്‍ദേശം നല്‍കി.
മെഴ്സിസൈഡിലെ സൗത്ത്പോര്‍ട്ടില്‍ നടന്ന ടെയ്ലര്‍ സ്വിഫ്റ്റിന്റെ ഡാന്‍സ് പാര്‍ട്ടിയില്‍ മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി യു.കെയിലെത്തിയ അഭയാര്‍ഥിയാണെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിയേറ്റ വിരുദ്ധ പ്രതിഷേധം ഉടലെടുക്കുകയും ആക്രമണങ്ങളിലേക്ക് നീങ്ങുകയുമായിരുന്നു.