പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ഖത്തറിലെ ദോഹയിൽ കുടുങ്ങിയ ആയിരത്തോളം ഇന്ത്യൻ പൗരന്മാർ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ സുരക്ഷിതമായി നാട്ടിലെത്തി. ഖത്തർ എയർവേയ്സ് നടത്തിയ പ്രത്യേക സർവീസുകൾ വഴിയാണ് സന്ദർശക വിസയിലും മറ്റും എത്തിയ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവന്നത്. തിങ്കളാഴ്ച മാത്രം മുന്നൂറിലധികം യാത്രക്കാരുമായി ഡൽഹിയിലേക്ക് പ്രത്യേക വിമാനം സർവീസ് നടത്തി.
നാളെ കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കൊച്ചിക്ക് പുറമെ ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കും ഖത്തർ എയർവേയ്സ് വിമാനങ്ങൾ പറക്കും. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ സൗദി അറേബ്യ വഴി റോഡ് മാർഗ്ഗം യാത്ര ചെയ്യാനുള്ള സൗകര്യവും അധികൃതർ ഒരുക്കിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് എംബസി കർശന നിർദ്ദേശം നൽകി. ഇറാനിലുള്ള ഇന്ത്യക്കാർ എംബസിയുടെ കൃത്യമായ നിർദ്ദേശമില്ലാതെ അതിർത്തികളിലേക്ക് യാത്ര ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

