Wednesday, May 14, 2025

വീണ്ടും മാപ്പപേക്ഷിച്ച് ബാബ രാംദേവ്; ഉചിതമായ മറുപടി ആകുന്നില്ലെന്ന് കോടതി

സുപ്രീം കോടതിയില്‍ വീണ്ടും മാപ്പപേക്ഷിച്ച് പതഞ്ജലി സ്ഥാപകന്‍ ബാബ രാംദേവ്. മാപ്പ് തരണം എന്ന് രാംദേവ് കോടതിയില്‍ നേരിട്ട് അപേക്ഷിച്ചു. എന്നാല്‍, യോഗയ്ക്ക് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി മറ്റ് തെറ്റുകള്‍ എങ്ങനെ മാപ്പാക്കുമെന്ന് കോടതി ചോദിച്ചു. താങ്കളുടെ മാപ്പ് വക്കീല്‍ വഴി തങ്ങളുടെ മുന്നിലുണ്ട് എന്നും കോടതി പറഞ്ഞു. ആര്‍ക്കും ദോഷം വരണം എന്ന് കരുതി പ്രവര്‍ത്തിച്ചിട്ടില്ല എന്ന് രാംദേവ് വാദിച്ചു. എതെങ്കിലും ആധുനിക വൈദ്യ ശാസ്ത്ര സംവിധാനത്തെ തെറ്റായി ചിത്രീകരിയ്ക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. വര്‍ഷങ്ങളായി നടത്തിയ റിസര്‍ച്ചുകള്‍ അടിസ്ഥാനമാക്കിയാണ് തങ്ങളുടെ ഉത്പന്നങ്ങള്‍ ഉണ്ടാക്കിയത്. മാപ്പാക്കണം, ഇനി മേലില്‍ ഏതെങ്കിലും വിധത്തിലുള്ള വീഴ്ച കാട്ടില്ല എന്നും രാംദേവ് പറഞ്ഞു.

ഉചിതമായ മറുപടി ആകുന്നില്ലെന്ന് രാംദേവിനോട് കോടതി പറഞ്ഞു. ആചാര്യ ബാലകൃഷ്ണയോട് വിശദീകരണം നല്കാന്‍ നിര്‍ദ്ദേശം നല്‍കിയപ്പോള്‍ തെറ്റ് സമ്മതിയ്ക്കുന്നു, ഇനി ആവര്‍ത്തിയ്ക്കില്ല എന്നായിരുന്നു ആചാര്യ ബാലകൃഷ്ണയുടെ മറുപടി. ആചാര്യ ബാലകൃഷ്ണനും കോടതി താക്കീത് നല്‍കി. മാനസ്സിക പരിവര്‍ത്തനം ഉണ്ടായില്ലെങ്കില്‍ ജയിലിലയയ്ക്കാം എന്ന് കോടതി പറഞ്ഞു. എല്ലാ അര്‍ത്ഥത്തിലും നിയമ പരിപാലനം ഉറപ്പാക്കിയെ മതിയാകൂ. നടപടികള്‍ അവസാനിപ്പിക്കില്ല. കേസിലെ എല്ലാ വീഴ്ചകളും പരിശോധിയ്ക്കും എന്നും കോടതി പറഞ്ഞു.

 

Latest News