Wednesday, April 2, 2025

റഷ്യയ്ക്കുള്ളിൽ മിസൈൽ ആക്രമണം നടത്താൻ യുക്രൈന് അനുമതി നൽകി ബൈഡൻ

റഷ്യയെ ആക്രമിക്കാൻ യു. എസ്. നൽകുന്ന ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രൈന് അനുമതി നൽകി യു. എസ്. പ്രസിഡന്റ് ജോ ബൈഡൻ. യു. എസ്. നയത്തിലെ പ്രധാന മാറ്റമായ ഈ നീക്കം ഒരു യു. എസ്. ഉദ്യോഗസ്ഥൻ ബി. ബി. സി. യുടെ യു. എസ്. പങ്കാളി സി. ബി. എസി. നോടു സ്ഥിരീകരിച്ചു.

മാസങ്ങളായി, യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി എ. ടി. എ. സി. എം. എസ്. എന്നറിയപ്പെടുന്ന മിസൈലുകൾക്കുള്ള നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് അഭ്യർഥിച്ചിരുന്നു. ഇത് കീവിനെ സ്വന്തം അതിർത്തിക്കുപുറത്ത് ആക്രമിക്കാൻ അനുവദിക്കുന്നതിനായുള്ള അഭ്യർഥനയായിരുന്നു. ഈ അഭ്യർഥനയാണ് ബൈഡൻ ഭരണകൂടം അംഗീകരിച്ചിരിക്കുന്നത്. “അത്തരം കാര്യങ്ങൾ പ്രഖ്യാപിക്കപ്പെടുന്നില്ല. മിസൈലുകൾ സ്വയം സംസാരിക്കുന്നു” എന്ന് പറഞ്ഞുകൊണ്ടാണ് ഞായറാഴ്ച ബൈഡൻ റിപ്പോർട്ടുകളോടു പ്രതികരിച്ചത്.

മുൻപ് ഈ അനുമതി നൽകാതിരിക്കാൻ റഷ്യ പരമാവധി ശ്രമിച്ചിരുന്നു. യുക്രൈൻ യുദ്ധത്തിൽ നാറ്റോ സൈനികസഖ്യത്തിന്റെ നേരിട്ടുള്ള പങ്കാളിത്തത്തെ പ്രതിനിധീകരിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പാശ്ചാത്യരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഞായറാഴ്ചത്തെ റിപ്പോർട്ടുകളെക്കുറിച്ച് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും മറ്റ് മുതിർന്ന ക്രെംലിൻ രാഷ്ട്രീയക്കാർ ഇതിനെ ഗുരുതരമായ സംഘർഷമാണെന്നു വിശേഷിപ്പിച്ചു.

ആഗസ്റ്റിൽ കീവ് അപ്രതീക്ഷിതമായ കടന്നുകയറ്റം നടത്തിയ റഷ്യയുടെ കുർസ്ക് മേഖലയ്ക്കുള്ളിൽ യുക്രേനിയൻ സേനയുടെ പ്രതിരോധത്തിനു മാത്രമായി പരിമിതപ്പെടുത്തിയാണ് എ. ടി. എ. സി. എം. എസിന്റെ ഉപയോഗത്തെക്കുറിച്ചുള്ള വാഷിംഗ്ടണിന്റെ പുതിയ നയം വന്നിരിക്കുന്നത്.

Latest News