വ്യോമ പ്രതിരോധ സംവിധാനങ്ങളും പീരങ്കികളും വാങ്ങാൻ 752 മില്യൺ പൗണ്ട് (990 മില്യൺ ഡോളർ) യുക്രൈൻ ഗവണ്മെന്റിനു നൽകിയതായി അറിയിച്ച് ബ്രിട്ടൺ സർക്കാർ. തിങ്കളാഴ്ച നൽകിയ തുക മൂന്നു ഗഡുക്കളായി നൽകുന്ന 2.26 ബില്യൺ പൗണ്ടിന്റെ രണ്ടാമത്തെ ഗഡുവാണ്. ആദ്യത്തേത് മാർച്ച് ആറിനാണ് നൽകിയത്. അവസാന ഭാഗം അടുത്ത വർഷം നൽകും.
ഈ വർഷം യുക്രൈന് 4.5 ബില്യൺ പൗണ്ട് പിന്തുണ ബ്രിട്ടൻ നൽകുമെന്നും വ്യോമപ്രതിരോധം, പീരങ്കികൾ, വാഹനങ്ങൾ, മറ്റ് ഉപകരണങ്ങൾ എന്നിവയ്ക്കുള്ള സ്പെയർ പാർട്സ് വാങ്ങാൻ ഫണ്ട് ഉപയോഗിക്കുമെന്നും പ്രതിരോധമന്ത്രി ജോൺ ഹീലി പറഞ്ഞു. റഡാർ സംവിധാനങ്ങൾ, ടാങ്ക് വിരുദ്ധ മൈനുകൾ, ലക്ഷക്കണക്കിന് ഡ്രോണുകൾ എന്നിവ വാങ്ങുന്നതിനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ സഹായവും ബ്രിട്ടീഷ് സഹായത്തിൽ ഉൾപ്പെടുന്നു.
ഞായറാഴ്ച രണ്ട് റഷ്യൻ ബാലിസ്റ്റിക് മിസൈലുകൾ വടക്കൻ യുക്രേനിയൻ നഗരമായ സുമിയുടെ മധ്യഭാഗത്തു പതിച്ചു. ആക്രമണത്തിൽ 34 പേർ കൊല്ലപ്പെടുകയും 117 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കൈവ് പറഞ്ഞു. ആക്രമണം ഞെട്ടലുണ്ടാക്കിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു.