ആഗോള ഊർജവിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട്, ഇന്ത്യയുടെ കുതിച്ചുയരുന്ന ഇന്ധന ആവശ്യങ്ങൾ നിറവേറ്റാൻ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (എൽഎൻജി) വൻതോതിൽ വിതരണം ചെയ്യാമെന്ന വാഗ്ദാനവുമായി കാനഡ. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ മൂലം ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണവിതരണം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഈ നിർണ്ണായക നീക്കം നടത്തിയത്.
ലോകത്തിൽ ഏറ്റവും വേഗത്തിൽ ഊർജ ആവശ്യം വർധിച്ചുകൊണ്ടിരിക്കുന്ന രാജ്യം ഇന്ത്യയാണെന്ന് തിരിച്ചറിഞ്ഞാണ് കാനഡ ഈ തന്ത്രപരമായ വാഗ്ദാനം മുന്നോട്ടുവയ്ക്കുന്നത്. കാനഡയെ ഒരു ‘എനർജി സൂപ്പർ പവർ’ ആയി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കാർണി സർക്കാർ പ്രവർത്തിക്കുന്നത്.
ബുധനാഴ്ച പങ്കിട്ട ഒരു വീഡിയോയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ഒരു പ്രസ്താവന നടത്തുന്നതായി കാർണി പറഞ്ഞു. ലോകത്തിലെ ഏറ്റവും കുറഞ്ഞ കാർബൺ, വിശ്വസനീയമായി ഉൽപാദിപ്പിക്കുന്ന ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) കാനഡയാണ് വിതരണം ചെയ്യുന്നത്. ഏഷ്യയിലും യൂറോപ്പിലും പല ആവശ്യങ്ങൾക്കായി ഇത് വ്യാപകമായി ഉപയോഗിക്കുന്നു. പശ്ചിമേഷ്യയിലെ സംഘർഷമേഖലകൾ ഒഴിവാക്കി, കാനഡയുടെ പടിഞ്ഞാറൻ തീരത്തുള്ള തുറമുഖങ്ങൾ വഴി പസഫിക് സമുദ്രത്തിലൂടെ നേരിട്ട് ഇന്ത്യയിലേക്ക് ഗ്യാസ് എത്തിക്കാനാണ് ഉദ്ദേശ്യം.

