ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉൾപ്പെടുത്തി ഭൂപടം പുറത്തിറക്കിയതിനു പിന്നാലെ മേഖലയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ ആരംഭിച്ച് ചൈന. സൈനിക നീക്കത്തെയും മിസൈൽ ആക്രമണങ്ങളെയും പ്രതിരോധിക്കാനുതകുന്ന ഭൂഗര്‍ഭ അറകള്‍ ഇന്ത്യന്‍ പ്രദേശമായ അക്സായി ചിനിലാണ് ചൈന ആരംഭിച്ചത്. സാറ്റലൈറ്റ് ചിത്രങ്ങളിലൂടെയാണ് ചൈനയുടെ അനധികൃത നിർമ്മാണങ്ങളുടെ വിവരം പുറത്തറിഞ്ഞത്.
അക്സായി ചിൻ, അരുണാചൽ പ്രദേശ് എന്നീ ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചൈന കഴിഞ്ഞ ദിവസം ഭൂപടം പുറത്തിറക്കിയത്. ഇതിനു പിന്നാലെയാണ് ഭൂഗര്‍ഭ അറകള്‍ മേഖലയില്‍ അനധികൃതമായി നിര്‍മ്മിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. 2021 ഡിസംബർ മുതൽ ഈ വർഷം ആഗസ്റ്റ് വരെയുള്ള ഉപഗ്രഹ ചിത്രങ്ങളുടെ താരതമ്യത്തിൽ ഏകദേശം 1.3 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ആറു സ്ഥലങ്ങളിൽ ചൈന ബങ്കറുകളും മറ്റു നിർമ്മിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. രാജ്യാതിർത്തിയിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ് അക്സായി ചിൻ പ്രദേശം.