ഇറാനിലെ അമേരിക്കൻ-ഇസ്രായേൽ ആക്രമണങ്ങളെ ചൈന ശക്തമായി അപലപിച്ചെങ്കിലും വിഷയത്തിൽ നേരിട്ട് ഇടപെടാൻ സാധ്യതയില്ലെന്ന വിലയിരുത്തലുമായി സാമ്പത്തിക വിദഗ്ധർ. ഇറാന്റെ ഉറ്റസുഹൃത്താണെങ്കിലും അമേരിക്കയുമായി ഒരു യുദ്ധത്തിന് ചൈന താൽപര്യപ്പെടുന്നില്ല. അതേസമയം, മാർച്ചിൽ നടക്കാനിരിക്കുന്ന ഷി ജിൻപിങ്-ട്രംപ് കൂടിക്കാഴ്ചയ്ക്ക് തടസ്സമുണ്ടാകാതിരിക്കാനാണ് ചൈന ഇപ്പോൾ ശ്രമിക്കുന്നത്.
ഗൾഫ് മേഖലയിലെ സംഘർഷം മൂലം എണ്ണവരവ് കുറയുന്നത് ചൈനയെ ആശങ്കപ്പെടുത്തുന്നുണ്ട്. ചൈനയ്ക്ക് ആവശ്യമായ എണ്ണയുടെ പകുതിയിലധികം വരുന്നതും ഈ മേഖലയിലൂടെയാണ്. എന്നാൽ, മുൻകൂട്ടി കരുതിവച്ചിട്ടുള്ള വലിയതോതിലുള്ള എണ്ണശേഖരം ഏതാനും മാസങ്ങളിലെ പ്രതിസന്ധി മറികടക്കാൻ ചൈനയെ സഹായിക്കും.
മേഖലയിൽ സമാധാനം വേണമെന്നും സൈനികനീക്കങ്ങൾ ഉടൻ നിർത്തണമെന്നുമാണ് ചൈനയുടെ ഔദ്യോഗിക നിലപാട്. ഇറാന് രാഷ്ട്രീയപിന്തുണ നൽകുമെങ്കിലും മറ്റ് ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം ചൈനയ്ക്ക് പ്രധാനമാണ്. അതിനാൽത്തന്നെ അമേരിക്കയെ പിണക്കി ഇറാനെ സൈനികമായി സഹായിക്കാൻ ചൈന മുതിരില്ലെന്നാണ് നിരീക്ഷകർ പറയുന്നത്.

