ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണിക്കെതിരെ ശക്തമായി തിരിച്ചടിച്ച് ചൈന. ഇത് വർധിച്ചുവരുന്ന വ്യാപാരയുദ്ധം ആഗോളമാന്ദ്യത്തിനു കാരണമാകുമെന്നും സാമ്പത്തിക വിപണികളിൽ പുതിയ കോളിളക്കമുണ്ടാക്കുമെന്നും ആശങ്ക ഉയർത്തുകയാണ്. ഈ ഭീഷണി നിലനിൽക്കെ, യു എസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപന്നങ്ങൾക്കും 34% അധിക തീരുവ ചുമത്തി ബീജിംഗ് തിരിച്ചടിച്ചു. ഇത് യു എസ് തീരുമാനത്തെ പ്രതിഫലിപ്പിക്കുകയും ആഗോള ഓഹരിവിപണികളിലെ വിൽപനയെ വർധിപ്പിക്കുകയും ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളാണ് ചൈനയും അമേരിക്കയും. ഇവർ തമ്മിലുള്ള വ്യാപാരശത്രുതയിലെ നാടകീയമായ വർധനവ് ആഗോള വളർച്ചയെക്കുറിച്ചുള്ള അപകടസാധ്യതകളെക്കുറിച്ച് നിക്ഷേപകരുടെ ഉള്ളിൽ ആശങ്കകൾ വർധിപ്പിക്കുന്നുണ്ട്. വ്യാപാരയുദ്ധം ആഗോള സാമ്പത്തികവളർച്ചയെ ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി (IMF) മുന്നറിയിപ്പ് നൽകി. “വളർച്ച മന്ദഗതിയിലുള്ള സമയത്ത് ആഗോള കാഴ്ചപ്പാടിന് ഒരു പ്രധാന അപകടസാധ്യതയെയാണ് താരിഫുകൾ പ്രതിനിധീകരിക്കുന്നത്” – ഐ എം എഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിവ പറഞ്ഞു.
16 യു എസ് സ്ഥാപനങ്ങളെ കയറ്റുമതി നിയന്ത്രണ പട്ടികയിൽ ചേർക്കാനും മറ്റ് 11 സ്ഥാപനങ്ങളെ ‘വിശ്വസനീയമല്ലാത്ത’ സ്ഥാപനങ്ങളായി തരംതിരിക്കാനുമുള്ള പദ്ധതികളും ബീജിംഗ് വെളിപ്പെടുത്തി. യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുത്തനെയുള്ള താരിഫ് വർധനവിന് അനുസൃതമായി വ്യാപാരയുദ്ധം കൂടുതൽ രൂക്ഷമാക്കാൻ ചൈന തീരുമാനിച്ചെന്ന കാര്യം ഇതിലൂടെ വ്യക്തമായിരിക്കുകയാണ്.