യുദ്ധം നടക്കുന്ന രാജ്യങ്ങളിൽ കുട്ടികളുടെ സുരക്ഷയ്ക്ക് ലോകരാജ്യങ്ങൾ മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ട് ചൈന. കുട്ടികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ക്രൂരമാണെന്നും ഇത്തരം പ്രവർത്തികളെ ശക്തമായി അപലപിക്കുന്നുവെന്നും ചൈനീസ് പ്രതിനിധി ഫു കോങ് വ്യക്തമാക്കി.
യുദ്ധം മൂലം കുട്ടികൾക്ക് വിദ്യാഭ്യാസം നഷ്ടപ്പെടുന്നത് ഒരു രാജ്യത്തിന്റെ തന്നെ തകർച്ചയ്ക്കു കാരണമാകുമെന്ന് ചൈന ചൂണ്ടിക്കാട്ടി. ആയുധങ്ങൾ താഴെവച്ച് ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ചൈനീസ് പ്രതിനിധി ലോകരാജ്യങ്ങളോട് അഭ്യർഥിച്ചു.
ആധുനിക സാങ്കേതികവിദ്യ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രയോജനപ്പെടുത്തണമെന്നും എന്നാൽ അത് ആയുധമായി ഉപയോഗിക്കരുതെന്നും ചൈന ഓർമ്മിപ്പിച്ചു. യുദ്ധബാധിത പ്രദേശങ്ങളിലെ കുട്ടികൾക്ക് കൃത്യമായ സഹായങ്ങളെത്തിക്കാൻ എല്ലാവരും ഒരുമിച്ചുപ്രവർത്തിക്കണം. ശാശ്വതമായ സമാധാനമുണ്ടെങ്കിൽ മാത്രമേ കുട്ടികൾക്ക് സുരക്ഷിതമായ ഒരു ഭാവി ഉറപ്പാക്കാൻ സാധിക്കൂ എന്നും ചൈന വ്യക്തമാക്കി.

