കൊളംബിയയിലെ ആദ്യത്തെ സൈനികബിഷപ്പ് വിക്ടർ മാനുവൽ ഒച്ചോവ കാഡവിഡ് അന്തരിച്ചു. കത്തോലിക്കാ സഭയും കൊളംബിയയിലെ സായുധസേനയും അദ്ദേഹത്തിന് ആദരാഞ്ജലികളർപ്പിച്ചു. ജൂൺ ഒന്നിന് 62-ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ജൂൺ നാലിന് തലസ്ഥാനത്തെ മിലിട്ടറി കത്തീഡ്രൽ ഓഫ് ജീസസ് ക്രൈസ്റ്റ് ദി റിഡീമർ ദൈവാലയത്തിൽ കർദിനാൾ ലുബിഷോപ്പ് ജോസിന്റെ മുഖ്യകാർമ്മികത്വത്തിലാണ് അദ്ദേഹത്തിന്റെ മൃതസംസ്കാരശുശ്രൂഷ നടന്നത്. വിശുദ്ധ കുർബാനയ്ക്കിടെ കർദിനാൾ റുവേഡ, ബിഷപ്പ് ഒച്ചോവയുടെ ആത്മീയപൈതൃകം ഉയർത്തിക്കാട്ടിക്കൊണ്ട് അദ്ദേഹത്തെ കൊളംബിയയുടെ ‘പ്രതീക്ഷയുടെ വിത്ത്’ എന്ന് വിശേഷിപ്പിച്ചു. ബിഷപ്പ് ഒച്ചോവയെ ‘വചനത്തിന്റെയും കൂദാശകളുടെയും വിതക്കാരനെന്നും താൻ ശുശ്രൂഷിച്ചവരുടെ ഹൃദയത്തിൽ വേരൂന്നിയ പാസ്റ്റർ’ എന്നും അദ്ദേഹം അനുസ്മരിച്ചു. കുർബാനമധ്യേ മാർപാപ്പയുടെ അനുശോചനസന്ദേശം വായിക്കപ്പെട്ടു. ചടങ്ങിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും 21 ബിഷപ്പുമാരും സൈനിക ഉദ്യോഗസ്ഥരും അത്മായരും പങ്കെടുത്തു.
പ്രതിരോധമന്ത്രി പെഡ്രോ സാഞ്ചസും ബിഷപ്പ് ഒച്ചോവയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. മനുഷ്യവ്യക്തിയുടെ അന്തസ്സ് യൂണിഫോമിനും അധികാരശ്രേണിക്കും മുകളിലാണെന്ന് സായുധസേനയെ അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നതായി പ്രതിരോധമന്ത്രി പറഞ്ഞു. “ബിഷപ്പ് ഒച്ചോവയുടെ പൈതൃകം അളക്കുന്നത് രേഖകളിലോ, കൽപനകളിലോ മാത്രമല്ല, അദ്ദേഹം ആശ്വസിപ്പിച്ച ആത്മാക്കളിലും അദ്ദേഹം സ്പർശിച്ച ജീവിതങ്ങളിലുമാണ്” – അദ്ദേഹം കൂട്ടിച്ചേർത്തു. ബിഷപ്പ് ഒച്ചോവയുടെ ബഹുമാനാർഥം സൈനികചടങ്ങുകളോടെയും അദ്ദേഹത്തിന്റെ കുടുംബത്തിന് കൊളംബിയൻ പതാക സമ്മാനിച്ചുംകൊണ്ട് ദിവ്യബലി സമാപിച്ചു.