Monday, April 21, 2025

ഹമാസ് തടങ്കലില്‍ രണ്ട് ഇസ്രേലി ബന്ദികള്‍ മാസങ്ങള്‍ക്കു മുമ്പ് കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ഹമാസ് തടങ്കലില്‍ രണ്ട് ഇസ്രേലി ബന്ദികള്‍ മാസങ്ങള്‍ക്കു മുമ്പ് കൊല്ലപ്പെട്ടതായി ഇസ്രേലി സേന സ്ഥിരീകരിച്ചു. അലക്‌സ് ഡാന്‍സിഗ് (76), യാഗേവ് ബുക്ഷ്താബ് (35) എന്നിവരാണു ഗാസയില്‍ കൊല്ലപ്പെട്ടത്. ഇവരിലൊരാള്‍ ഇസ്രേലി ആക്രമണത്തിനിടെയാണു കൊല്ലപ്പെട്ടതെന്നു റിപ്പോര്‍ട്ടുണ്ട്.

ഇക്കാര്യം അന്വേഷിക്കുമെന്ന് ഇസ്രായേല്‍ അറിയിച്ചു. 2023 ഒക്ടോബര്‍ ഏഴിന് കിബുട്‌സ് നിറിമില്‍നിന്നാണ് യാഗേവ് ബുക്ഷ്താബിനെ ഹമാസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തിനൊപ്പം ഭാര്യ റിമോണ്‍ കിര്‍ഷ്തിനെയും തട്ടിക്കൊണ്ടുപോയിരുന്നു.

എന്നാല്‍, റിമോണിനെ നവംബര്‍ 28നു മോചിപ്പിച്ചു. കിബുട്‌സ് നിര്‍ ഓസില്‍നിന്നാണ് അലക്‌സ് ഡാന്‍സിഗിനെ തട്ടിക്കൊണ്ടുപോയത്. രണ്ടു ബന്ദികളിലൊരാള്‍ പട്ടിണിമൂലമാണു മരിച്ചതെന്ന് ഹമാസ് അറിയിച്ചിരുന്നു.

രണ്ടായിരത്തിലേറെ ഇസ്രേലി സൈനികരെ സംബന്ധിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ഹമാസ് തീവ്രവാദികള്‍ ശേഖരിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. സൈനികരുടെ പേര്, ഫോണ്‍ നമ്പറുകള്‍, ബാങ്ക് വിവരങ്ങള്‍, ലൈസന്‍സ് വിവരങ്ങള്‍ തുടങ്ങിയവയാണ് ഹമാസ് ശേഖരിച്ചത്.

 

Latest News