ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്ത് നാശം വിതച്ച ആൽഫ്രഡ് ചുഴലിക്കാറ്റിനെ തുടർന്ന് നിരവധി വീടകളിൽ വൈദ്യുതി മുടങ്ങി. മൂന്നുലക്ഷം വീടുകളാണ് ഇരുട്ടിലായത്. ഇന്നലെ വരെ ക്വീൻസ്ലാന്റിലെ ഏകദേശം 3,16,540 വീടുകളിൽ വൈദ്യുതി നഷ്ടപ്പെട്ടു. ഇവിടെ ഏറ്റവും കൂടുതൽ നാശമുണ്ടായ പ്രദേശം ഗോൾഡ് കോസ്റ്റാണ്.
താണ്ഡവമാടിയ കൊടുങ്കാറ്റിലും പേമാരിയിലും മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതിലൈൻ തകരുകയും ചെയ്തു. അതിനാൽതന്നെ ഇത് പുനഃസ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ സങ്കീർണ്ണമായി തുടരുകയാണ്. ഇതിനായി ജീവനക്കാർ പരിശ്രമിക്കുന്നുണ്ടെന്നും വ്യാരകമായ നാശനഷ്ടങ്ങൾ ഉള്ളതിനാൽ കുറച്ചു ദിവസത്തേക്ക് വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിഞ്ഞേക്കില്ലെന്നും ഊർജവിതരണക്കാരായ എൻർജെക്സ് പറഞ്ഞു. ക്ലീൻസ്ലാൻഡിലും വടക്കൻ ന്യൂ സൗത്ത് വെയിൽസിലും പെട്ടെന്നുള്ള വെള്ളപ്പൊക്കവും കനത്ത കാറ്റും കാരണം സ്ഥിതി വളരെ ഗുരുതരമായി തുടരുന്നു എന്ന് പ്രധാനമന്ത്രി ആന്റണി അൽബനീസ് പറഞ്ഞു. ഇത്തരത്തിൽ ഇനിയും വരും ദിവസങ്ങളിൽ ഇത് ആവർത്തിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കനത്ത മുഴ തുടരുന്നതിനാൽ ക്വീൻസ്ലാൻഡിലും വടക്കൻ ന്യൂ സൗത്ത് വെയിൽസിലുമുള്ള ചില ഭാഗങ്ങളിൽ കാലാവസ്ഥ നിരീക്ഷണകേന്ദ്രം വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ കാറ്റ് കുറഞ്ഞ സാഹചര്യമാണെങ്കിലും മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നു.