Friday, March 13, 2026

ഇറാൻ ആണവപദ്ധതിയെച്ചൊല്ലി ഐക്യരാഷ്ട്രസഭയിൽ തർക്കം; അമേരിക്കയും റഷ്യയും നേർക്കുനേർ

ഇറാന്റെ ആണവപദ്ധതികളെയും അവർക്കു മേലുള്ള ഉപരോധങ്ങളെയും ചൊല്ലി ഐക്യരാഷ്ട്രസഭയിൽ അമേരിക്കയും റഷ്യയും ചൈനയും തമ്മിൽ കടുത്ത തർക്കം നടന്നു. ഇറാനുമേൽ ആയുധ ഉപരോധം ഏർപ്പെടുത്തണമെന്നും അവരുടെ സാമ്പത്തിക ഇടപാടുകൾ തടയണമെന്നും അമേരിക്കൻ പ്രതിനിധി മൈക്ക് വാൾട്ട്സ് ആവശ്യപ്പെട്ടു. ഇറാന്റെ ആണവനീക്കങ്ങൾ ലോകത്തിന് ഭീഷണിയാണെന്നും അത് തടയാൻ കർശന നടപടികൾ വേണമെന്നുമാണ് അമേരിക്കയുടെ നിലപാട്.

എന്നാൽ അമേരിക്ക, ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് ഭീതി പരത്തുകയാണെന്നാണ് റഷ്യയുടെ ആരോപണം. ഇറാനെതിരെ യുദ്ധം ചെയ്യാനുള്ള തന്ത്രമാണിതെന്നും മേഖലയിലെ പ്രശ്നങ്ങൾ സമാധാനപരമായി തീർക്കാൻ അമേരിക്ക ശ്രമിക്കുന്നില്ലെന്നും റഷ്യൻ പ്രതിനിധി പറഞ്ഞു. ചർച്ചകളിലൂടെ പരിഹരിക്കേണ്ട കാര്യങ്ങൾ തോക്കിൻമുനയിൽ തീർക്കാൻ ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് ചൈനയും കുറ്റപ്പെടുത്തി.

തങ്ങളുടെ ആണവപദ്ധതികൾ സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന് ഇറാൻ ആവർത്തിച്ച് വ്യക്തമാക്കി. അതേസമയം, ഇറാന്റെ പക്കൽ ആണവായുധങ്ങൾ നിർമ്മിക്കാൻ ആവശ്യമായ ഇന്ധനമുണ്ടെന്ന് ഫ്രാൻസും ബ്രിട്ടനും ആശങ്ക പ്രകടിപ്പിച്ചു. ലോകരാജ്യങ്ങൾക്കിടയിലുള്ള ഈ ഭിന്നത പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News