പശ്ചിമ ബംഗാളിലെ ജൂനിയർ ഡോക്ടർമാർ താൽക്കാലികമായി അവസാനിപ്പിച്ച സമരം പുനഃരാരംഭിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ പാലിക്കണം എന്നാവശ്യപ്പട്ടാണ് ജൂനിയർ ഡോക്ടർമാർ വീണ്ടും സമരത്തിന് ഇറങ്ങുന്നത്. യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ആരംഭിച്ച സമരം ചർച്ചകൾക്ക് ഒടുവിൽ സെപ്റ്റംബർ 21ന് ആണ് താൽക്കാലികമായി പിൻവലിച്ചത്.
സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂനിയർ ഡോക്ടർമാർ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. “തൊഴിലിടങ്ങളിൽ മതിയായ സുരക്ഷ ഒരുക്കണമെന്നുൾപ്പെടെയുള്ള ഞങ്ങളുടെ ആവശ്യങ്ങളിൽ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഇതുവരെ പാലിക്കപ്പെട്ടില്ല. സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് വ്യക്തമായ നടപടി കാണാത്തപക്ഷം പൂർണമായും ജോലിയിൽ നിന്ന് വിട്ടു നിൽക്കുക എന്ന നിലപാട് സ്വീകരിക്കാൻ തങ്ങൾ നിർബന്ധിതരായിരിക്കുകയാണ്”- സമരക്കാർ പറയുന്നു.
സർക്കാരിനെതിരായ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി മുതിർന്ന ഡോക്ടർമാരും ജുനിയർ ഡോക്ടർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. കൊൽക്കത്തയിൽ റാലിയുൾപ്പെടെ സംഘടിപ്പിക്കാനാണ് നീക്കം.