ഇറാനെതിരെയുള്ള യുദ്ധത്തിൽ അമേരിക്കയും ഇസ്രായേലും വളരെ മുന്നിലാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതേസമയം, ഇറാന്റെ പക്കലുള്ള മിസൈൽ ശേഖരം വേഗത്തിൽ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. യുദ്ധരംഗത്തെ അമേരിക്കയുടെ പ്രകടനം പത്തിൽ 15 മാർക്കും നൽകാവുന്ന രീതിയിൽ മികച്ചതാണെന്നും ട്രംപ് അവകാശപ്പെട്ടു.
കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവിനു പകരമായി നേതൃസ്ഥാനത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കെല്ലാം സമാനമായ വിധി തന്നെയായിരിക്കും ഉണ്ടാവുകയെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാന്റെ നേതൃനിര ഓരോന്നായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ആറാം ദിവസത്തിലേക്കു കടന്ന യുദ്ധത്തിൽ ഇസ്രായേലുമായി ചേർന്ന് ശക്തമായി മുന്നോട്ടുപോകാനാണ് അമേരിക്കയുടെ തീരുമാനം.
ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നത് തടയാനാണ് ഈ ആക്രമണം നടത്തുന്നതെന്ന് ട്രംപ് വീണ്ടും വ്യക്തമാക്കി. വിവേകമില്ലാത്തവരുടെ കൈയിൽ ആണവായുധങ്ങളെത്തുന്നത് ലോകത്തിന് വലിയ അപകടമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസിൽ നടന്ന പ്രമുഖരുടെ യോഗത്തിലാണ് ട്രംപ് തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.

