ലോകത്ത് പാമ്പുകടിയേറ്റു മരിക്കുന്നവരിൽ ഭൂരിഭാഗവും ഇന്ത്യയിലെന്ന് റിപ്പോർട്ട്. ആഗോളതലത്തിൽ 78,600 പേരാണ് ഒരു വർഷം പാമ്പ് കടിയേറ്റു മരിക്കുന്നത്. ഇതിൽ 64,100 മരണവും സംഭവിക്കുന്നത് ഇന്ത്യയിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ പേർ പാമ്പുകടിയേറ്റു മരിക്കുന്നത്. ഏകദേശം 16,100 പേരാണ് ഒരു വർഷം മരിക്കുന്നത്. മധ്യപ്രദേശിൽ 5,790 പേരും രാജസ്ഥാനിൽ 5,230 പേരും പാമ്പ് കടിയേറ്റു മരിക്കുന്നു. ഓരോ വർഷവും രാജ്യത്ത് ഇത്രയധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും ഇതിന് ശാശ്വതപരിഹാരം കാണാൻ ദേശീയതലത്തിൽ യാതൊരു സംവിധാനവുമില്ലെന്ന് ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിലെ അന്താരാഷ്ട്ര പബ്ലിക് ഹെൽത്ത് സ്പെഷലിസ്റ്റായ സൗമ്യദീപ് ഭൗമിക് വ്യക്തമാക്കി. ഇന്ത്യയിലെ പല ഗ്രാമപ്രദേശങ്ങളും ചില രാജ്യങ്ങളും കാലാകാലങ്ങളായി നേരിടുന്ന പ്രശ്‌നമാണിത്. എന്നാൽ ഇതുവരെ പാമ്പുകടി മൂലമുള്ള ആഗോള മരണനിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ലെന്നും ഭൗമിക് കൂട്ടിച്ചേർത്തു.
ഒരു അന്താരാഷ്ട്ര പഠനത്തെ ഉദ്ധരിച്ച് നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. സൗമ്യദീപ് ഭൗമികിന്റെ നേതൃത്വത്തിലുള്ള സംഘവും മറ്റ് 21 രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകരും ചേർന്ന് സംയുക്തമായാണ് പഠനം നടത്തിയത്.