മദ്യവും മയക്കുമരുന്നും പോലെ മൊബൈൽ ഫോണിന്റെ അമിതോപയോഗവും കുട്ടികളിൽ മാനസികവും ശാരീരികവുമായ സങ്കീർണ്ണാവസ്ഥ സൃഷ്ടിക്കുന്നതായി വനിത-ശിശുവികസന വകുപ്പിന്റെ പഠന റിപ്പോർട്ട്. 2023 മുതൽ 2024 അവസാനംവരെ 15,261 കുട്ടികൾക്കാണ് ഇതുമായി ബന്ധപ്പെട്ട് ചികിത്സ നൽകിയത്. വനിത-ശിശുവികസന വകുപ്പിന്റെ ജില്ലാ റിസോഴ്സ് കേന്ദ്രങ്ങൾ, പാരന്റിങ് ക്ലിനിക്കുകൾ, സ്കൂൾ കൗൺസലിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ പഠനത്തിലാണ് പ്രശ്നത്തിന്റെ രൂക്ഷത വ്യക്തമായത്.
അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കുട്ടികളിൽ പഠനത്തിലെ പിന്നാക്കാവസ്ഥ, മറ്റുള്ളവരുമായി ഒരുമിച്ചുപോകാനുള്ള ബുദ്ധിമുട്ട്, വിഷാദരോഗം, ഉത്കണ്ഠ, അമിത മാനസികസമ്മർദം, ആത്മഹത്യാപ്രവണത എന്നിവ കണ്ടെത്തി. ഇത് ലഹരി ഉപയോഗിക്കുന്നവരുടേതിനു തുല്യമാണെന്നും പഠനം പറയുന്നു.
പോഷകാഹാരക്കുറവ്, വ്യായാമക്കുറവ്, ഉറക്കമില്ലായ്മ എന്നിവയും ഇത്തരം കുട്ടികളിൽ പ്രകടമാണ്. ഇവരിൽ തലച്ചോറിന്റെ വളർച്ചയ്ക്കും താമസമുണ്ടാകും. പേശീവികസനക്കുറവ്, പൊണ്ണത്തടി എന്നിവയ്ക്കും അമിത മൊബൈൽ ഫോൺ ഉപയോഗം കാരണമാകും.