Wednesday, May 14, 2025

തീവ്ര വലതുപക്ഷത്തെ കൈയൊഴിഞ്ഞ് ഫ്രാന്‍സ്; ഇടതുപക്ഷത്തിന് മുന്നേറ്റം; കേവല ഭൂരിപക്ഷം ആര്‍ക്കുമില്ല

തീവ്ര വലതുപക്ഷത്തെ കൈയൊഴിഞ്ഞ് ഇടത്തേക്ക് ചാഞ്ഞ് ഫ്രാന്‍സ്. ഫ്രാന്‍സ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുസഖ്യം മുന്നേറുന്നു. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിയേയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ സെന്‍ട്രിസ്റ്റ് പാര്‍ട്ടിയേയും പിന്തള്ളി ഇടതുപക്ഷമായ ന്യൂ പോപ്പുലര്‍ ഫ്രണ്ട് അഥവാ എന്‍എഫ്പി മുന്നേറുകയാണെന്നാണ് റിപ്പോര്‍ട്ട്. ആര്‍ക്കും കേവലഭൂരിപക്ഷം നേടാനാകാത്തതിനാല്‍ ഫ്രാന്‍സ് തൂക്കുസഭയെന്ന സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫ്രാന്‍സിലെ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ നാഷണല്‍ റാലി മുന്നിട്ട് നിന്നിരുന്നെങ്കിലും പിന്നീട് വലതുപക്ഷത്തെ ഫ്രാന്‍സ് പൂര്‍ണമായും കൈയൊഴിയുകയായിരുന്നു. നാഷണല്‍ പാര്‍ട്ടി നിലവില്‍ മൂന്നാം സ്ഥാനത്താണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടതുസഖ്യം 192 സീറ്റ് നേടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ജനങ്ങള്‍ക്ക് തങ്ങളില്‍ വിശ്വാസമുണ്ടെന്നും സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും ഇടതുപക്ഷ സഖ്യം അറിയിച്ചു.

577 അംഗ ഫ്രഞ്ച് പാര്‍ലമെന്റില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 289 സീറ്റുകളാണ്. അവിശുദ്ധ സഖ്യം തങ്ങള്‍ അധികാരത്തിലെത്തുന്നത് തടഞ്ഞെന്ന് നാഷണല്‍ റാലി നേതാവ് ജോര്‍ദാന്‍ ബാര്‍ഡെല്ല പ്രതികരിച്ചു. അസ്ഥിരത ഉണ്ടാക്കിയത് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണാണെന്നാണ് തീവ്ര വലതുപക്ഷത്തിന്റെ ആരോപണം. ഇന്ന് രാജി സമര്‍പ്പിക്കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേല്‍ അട്ടല്‍ അറിയിച്ചു. എക്‌സിറ്റ് പോളിന് പിന്നാലെ യൂറോയുടെ മൂല്യം ഇടിഞ്ഞു.

 

 

Latest News