വടക്കന്‍ ഗാസയിലും കരീബിയന്‍ രാജ്യമായ ഹെയ്തിയിലും വിനാശകരമായ പട്ടിണി പിടിമുറുക്കിയിരിക്കുന്നുവെന്നും രണ്ടിടത്തും ലക്ഷക്കണക്കിന് ആളുകള്‍ പട്ടിണി ഒഴിവാക്കാന്‍ പാടുപെടുകയാണെന്നും ഭക്ഷ്യസുരക്ഷാ വിദഗ്ധരും സഹായ സംഘങ്ങളും വ്യക്തമാക്കുന്നു.
ഗാസയിലെ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം മൂലമുണ്ടായ പട്ടിണിയും രാജ്യത്തെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആക്രമിക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ മൂലമുണ്ടാകുന്ന ഹെയ്തിയിലെ പ്രതിസന്ധിയും ആഗോളതലത്തില്‍ ചര്‍ച്ചയായിരിക്കുന്നു. യുദ്ധത്തിന് മുമ്പുതന്നെ, 80% ഗാസക്കാരും മാനുഷിക സഹായത്തെ ആശ്രയിച്ചിരുന്നു, പകുതിയോളം കുടുംബങ്ങള്‍ക്കും വേണ്ടത്ര ഭക്ഷണം ഇല്ലായിരുന്നു.
ഗാസയില്‍, ഓരോ ആളുകളും ആവശ്യത്തിന് ഭക്ഷണം ലഭിക്കാന്‍ പാടുപെടുകയാണ്. വരും ആഴ്ചകളില്‍ 1.1 ദശലക്ഷം ആളുകള്‍ (ജനസംഖ്യയുടെ പകുതി) കടുത്ത പട്ടിണി നേരിടേണ്ടിവരുമെന്നാണ് കരുതപ്പെടുന്നത്. മാര്‍ച്ച് പകുതി മുതല്‍ മെയ് വരെ എപ്പോള്‍ വേണമെങ്കിലും ഗാസയില്‍ കടുത്ത ക്ഷാമം ഉണ്ടാകാമെന്ന് വിദഗ്ധ സംഘം മുന്നറിയിപ്പ് നല്‍കി. ഹെയ്തിയില്‍, ഏകദേശം 1.4 ദശലക്ഷം ആളുകള്‍ പട്ടിണിയുടെ വക്കിലാണ്. 4 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഭക്ഷണം ലഭ്യമാക്കാന്‍ സഹായം ആവശ്യമാണ്.
5 വയസ്സിന് താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും, പ്രായമായവരും, ആരോഗ്യപ്രശ്‌നങ്ങളുള്ളവരും പോഷകാഹാരക്കുറവ് മൂലം ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ളവരാണ്. ഗാസയില്‍ കാണുന്നതുപോലുള്ള രൂക്ഷമായ പ്രതിസന്ധികളില്‍, പോഷകാഹാരക്കുറവ് ആദ്യം ബാധിക്കുന്നത് ഏറ്റവും ചെറിയ കുട്ടികളെയാണ്, വിദഗ്ധര്‍ പറഞ്ഞു.