Friday, April 11, 2025

സ്വര്‍ണത്തിന് രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വിലക്കയറ്റം; പിന്നില്‍ റഷ്യ-യുക്രൈന്‍ പ്രശ്‌നം

സംസ്ഥാനത്തു സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,680 രൂപയും പവന് 37,440 രൂപയുമായി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സ്വര്‍ണത്തിന്റെ വില ഒറ്റ ദിവസം കൊണ്ട് ഇത്രയും കൂടുന്നത് ഇതാദ്യമാണ്. 800 രൂപ ഒരു ദിവസം വര്‍ധിക്കുക എന്നത് വളരെ അസാധാരണമായി സംഭവിക്കുന്നതാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഒറ്റ ദിവസം കൊണ്ട് സ്വര്‍ണവില ഇത്രയും കൂടുന്നത് ഇതാദ്യമാണ്.

ഉക്രൈന്‍-റഷ്യ യുദ്ധഭീതിയാണ് സ്വര്‍ണവില കൂടാന്‍ കാരണമായത്. റഷ്യ യുക്രൈനുമേല്‍ അധിനിവേശം നടത്തുമെന്ന സൂചനകള്‍ നിക്ഷേപകരെ സ്വര്‍ണത്തിലേക്കു മാറാന്‍ പ്രേരിപ്പിച്ചതാണ് വിലവര്‍ധനയ്ക്കു കാരണം. യുദ്ധത്തിന്റെ ആശങ്കയും വിപണിയിലുണ്ട്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വില വര്‍ധന ആഭ്യന്തര മാര്‍ക്കറ്റിലും പ്രതിഫലിച്ചു. സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1850 ഡോളറായി ഉയര്‍ന്നു. ഇതിന്റെ ചുവടു പിടിച്ചാണ് കേരളത്തിലും സ്വര്‍ണവില കൂടിയത്. വിലക്കയറ്റം ഇനിയും തുടരുമെന്നുള്ള സൂചനയാണുള്ളതും.

രണ്ടാഴ്ച മുമ്പ് സ്വര്‍ണവിലയില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. ഫെബ്രുവരി ഒന്നിന് 35920 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാം തീയതി പവന് 160 രൂപ വര്‍ദ്ധിച്ച് 36080 രൂപയായി. പിന്നീട് മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്നെങ്കിലും ആറാം തിയതി മുതലിങ്ങോട്ട് തുടര്‍ച്ചയായി വില വര്‍ധിക്കുകയാണ്. ഇപ്പോള്‍ യുക്രൈന്‍-റഷ്യ സംഘര്‍ഷവും യുദ്ധ സാധ്യതകളും സ്വര്‍ണവിലയെ കുതിപ്പിലേയ്ക്ക് നയിച്ചു. യുദ്ധമടക്കമുള്ള സമാന പ്രശ്‌നങ്ങള്‍ വരുമ്പോള്‍ സ്വര്‍ണത്തിന്റെ വില കൂടുന്നത് പതിവാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വന്‍കിടക്കാര്‍ സ്വര്‍ണത്തിലേക്ക് തങ്ങളുടെ നിക്ഷേപം മാറ്റുന്ന സ്ഥിതിയുണ്ട്. തത്ഫലമായി സ്വര്‍ണത്തിന് വലിയ ഡിമാന്‍ഡ് രാജ്യാന്തര തലത്തില്‍ രൂപപ്പെടുകയും വിപണിയില്‍ സ്വര്‍ണ വില ഉയരുകയും ചെയ്യും.

 

Latest News