ആർട്ടിക് മേഖലയിൽ റഷ്യയുടെ ആഗോളനേതൃത്വത്തെ ശക്തിപ്പെടുത്തുമെന്നു പ്രതിജ്ഞയെടുത്ത് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. അതേസമയം, മേഖലയിലെ ഭൗമരാഷ്ട്രീയ മത്സരം രൂക്ഷമാകുമെന്ന മുന്നറിയിപ്പും പുടിൻ നൽകി. ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള ഡൊണാൾഡ് ട്രംപിന്റെ തീരുമാനമാണ് പുടിനെ ഇത്തരമൊരു ആശയത്തിലേക്കു നയിച്ചത്. എന്നാൽ ക്രെംലിനിൽ നിന്ന് തന്റെ യു എസ് എതിരാളിക്കെതിരെ ഒരു വിമർശനവും ഉണ്ടായില്ല.
ഗ്രീൻലാൻഡുമായി ബന്ധപ്പെട്ട അമേരിക്കയുടെ പദ്ധതികൾ ഗൗരവമുള്ളതാണെന്ന് റഷ്യയുടെ ആർട്ടിക് ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് പുടിൻ പറഞ്ഞു. ആർട്ടിക് മേഖലയിൽ യു എസ് അതിന്റെ ഭൗമ-തന്ത്രപരവും, സൈനിക-രാഷ്ട്രീയവും, സാമ്പത്തികവുമായ താൽപര്യങ്ങൾ വ്യവസ്ഥാപിതമായി പിന്തുടരുന്നത് തുടരുമെന്ന് വ്യക്തമാണെന്നും പുടിൻ കൂട്ടിച്ചേർത്തു.
“ഗ്രീൻലാൻഡിനെ സംബന്ധിച്ചിടത്തോളം ഇത് രണ്ട് പ്രത്യേക രാജ്യങ്ങളുടെ കാര്യമാണ്. ഇതിന് ഞങ്ങളുമായി ഒരു ബന്ധവുമില്ല” – പുടിൻ പറഞ്ഞു. പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ ഒരു ആർട്ടിക് മേഖലയിൽ റഷ്യ അമേരിക്കയുമായി സാമ്പത്തിക സഹകരണം എന്ന ആശയം പ്രോത്സാഹിപ്പിക്കുകയാണ്. റഷ്യൻ സർക്കാർ അംഗീകരിച്ച ചില മേഖലകളിൽ, യു എസുമായി സംയുക്തമായി ചെയ്യാൻ കഴിയുന്ന വ്യത്യസ്ത നിക്ഷേപ അവസരങ്ങൾ പരിഗണിക്കാൻ തയ്യാറാണെന്ന് പുടിന്റെ പ്രതിനിധി കിറിൽ ദിമിട്രിയേവ് പറയുന്നു.