യുക്രെയ്ൻ അതിർത്തിയോടു ചേർന്ന ബെൽഗൊറോദിൽ റഷ്യൻ സൈനിക പരിശീലനകേന്ദ്രത്തിൽ നടന്ന വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 15 പേർക്കു ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ റഷ്യ അന്വേഷണം ആരംഭിച്ചു. കൂടുതൽ പേർ മരിച്ചതായുള്ള വാർത്തകൾ വരുന്നുണ്ടെങ്കിലും അവയ്ക്കു സ്ഥിരീകരണമില്ല.
ഈയിടെ ചേർന്ന കരുതൽ സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ രണ്ടു ഭീകരരെയും വെടിവച്ചുകൊന്നതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പഴയ സോവിയറ്റ് റിപ്പബ്ലിക്കായ തജിക്കിസ്ഥാനിൽ നിന്നുള്ളവരാണു വെടിവയ്പിനു പിന്നിലെന്നു ഉക്രൈൻ അധികൃതർ പറഞ്ഞു. ഇതേസമയം, കിഴക്കൻ, തെക്കൻ ഉക്രൈൻ പ്രദേശങ്ങളിൽ കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്. മേഖലയിലെ 30 പട്ടണങ്ങളിലും ഗ്രാമങ്ങളിലും റഷ്യ വ്യോമാക്രമണം നടത്തി.
ഉക്രൈൻ റഷ്യൻ സേനയുടെ 24 കേന്ദ്രങ്ങളിലും ആക്രമണം നടത്തി. റഷ്യൻ റോക്കറ്റാക്രമണത്തിൽ ഡോണെറ്റ്സ്കിലെ മേയറുടെ ഓഫീസിനു സാരമായ കേടുപാടുണ്ടായി. ഡോണെറ്റ്സ്ക്, ഹേഴ്സൻ, മൈക്കലേവ് പ്രവിശ്യകളിൽ യുക്രെയ്ൻ സേനയുടെ മുന്നേറ്റം തടഞ്ഞതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നു.