ഹെയ്തിയിൽ കുട്ടികൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളിലും മരണത്തിലും മറ്റ് അപകടങ്ങളിലും ഗണ്യമായ വർധനവ്. ഐക്യരാഷ്ട്ര സഭയുടെ ചിൽഡ്രൻസ് ഫണ്ട്, യൂണിസെഫ്, അന്താരാഷ്ട്ര ചാരിറ്റബിൾ സംഘടനയായ സേവ് ദി ചിൽഡ്രൻ എന്നിവയുടെ പ്രസ്താവനകളാണ് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളുടെ വൻതോതിലുള്ള വർധനവ് വ്യക്തമാക്കിയത്.
സായുധസംഘങ്ങൾ കുട്ടികളിൽ സങ്കൽപിക്കാനാവാത്തവിധം ഭീകരത അടിച്ചേൽപിക്കുന്നുവെന്നും 2023 മുതൽ 2024 വരെ ഹെയ്തിയിൽ കുട്ടികൾക്കെതിരെ നടന്ന ലൈംഗികാതിക്രമങ്ങളിൽ പത്തു മടങ്ങ് വർധനവ് ഉണ്ടായിരിക്കുന്നുവെന്നും യു എൻ ചിൽഡ്രൻസ് ഫണ്ട് അറിയിച്ചു. “സായുധസംഘങ്ങൾ സമൂഹങ്ങളെ, പ്രത്യേകിച്ച് കുട്ടികളെ കീഴടക്കുന്നു. അവരുടെ ശരീരങ്ങളെ യുദ്ധക്കളമാക്കി മാറ്റുന്നു” – യൂണിസെഫിന്റെ ആഗോളവക്താവ് ജെയിംസ് പങ്കുവച്ചു. ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട് ഔ പ്രിൻസിന്റെ 85 ശതമാനവും ഇപ്പോൾ സായുധസംഘങ്ങൾ നിയന്ത്രിക്കുന്നുവെന്നും തലസ്ഥാന നഗരത്തിൽ അരക്ഷിതാവസ്ഥയുടെ അമ്പരപ്പിക്കുന്ന സാഹചര്യം നിലനിൽക്കുന്നുവെന്നും അവിടം സന്ദർശിച്ച യൂണിസെഫ് വക്താവ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം മാത്രം സായുധസംഘങ്ങളിലേക്ക് കുട്ടികളുടെ അംഗത്വം ചേർക്കൽ 70 ശതമാനത്തോളം വർധിച്ചിരുന്നു. നിലവിൽ ഒട്ടുമിക്ക സായുധസംഘടനകളിലും പകുതിയോളം കുട്ടികളാണ്. എട്ടുവയസ്സു മാത്രമുള്ള കുട്ടികൾപോലും സായുധസംഘങ്ങളിൽ അംഗങ്ങളായുണ്ട്. പലരെയും ബലപ്രയോഗത്തിലൂടെ പിടിച്ചുകൊണ്ടുപോകുന്നതാണെന്നും മറ്റുചിലർ കടുത്ത ദാരിദ്ര്യത്താൽ സായുധസംഘങ്ങളിലേക്ക് നയിക്കപ്പെടുന്നതാണെന്നും യൂണിസെഫ് പ്രതിനിധി വിശദീകരിച്ചു.