ശനിയാഴ്ച ബീജിംഗിലും വടക്കൻ ചൈനയിലും ആഞ്ഞടിച്ച കൊടുങ്കാറ്റിനെ തുടർന്ന് നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കുകയും ട്രെയിനുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. ശനിയാഴ്ച തലസ്ഥാനത്തെ രണ്ട് പ്രധാന വിമാനത്താവളങ്ങളിലായി 838 വിമാന സർവീസുകൾ റദ്ദാക്കിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
അരനൂറ്റാണ്ടിലേറെയായി ചൈനീസ് തലസ്ഥാനത്ത് കാണപ്പെട്ടതിൽവച്ച് ഏറ്റവും ശക്തമായ കാറ്റാണിത്. മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. അതിനാൽ തന്നെ ഇത് വിനോദസഞ്ചാരകേന്ദ്രങ്ങളും ചരിത്ര സ്ഥലങ്ങളും അടച്ചിടാൻ നിർബന്ധിതരാക്കി.
വെള്ളിയാഴ്ച കാറ്റ് തുടങ്ങിയതോടെ ദശലക്ഷക്കണക്കിന് ആളുകളോട് വീടിനുള്ളിൽതന്നെ തുടരാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നു. 50 കിലോഗ്രാമിൽ താഴെ ഭാരമുള്ള ആളുകൾ പോലും വീശിയടിക്കുന്ന കാറ്റിൽ എളുപ്പത്തിൽ പറന്നുപോകാൻ സാധ്യതയുണ്ടെന്ന് ചില സംസ്ഥാന മാധ്യമങ്ങൾ മുന്നറിയിപ്പ് നൽകി.
വിമാനത്താവളത്തിലെ എക്സ്പ്രസ് സബ്‌വേ ലൈനും ചില അതിവേഗ റെയിൽ ലൈനുകളും ഉൾപ്പെടെയുള്ള ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരിക്കുന്നു; പാർക്കുകളും അടച്ചുപൂട്ടി. തലസ്ഥാനത്ത് ഇതിനകം ഏകദേശം 300 മരങ്ങൾ കടപുഴകി വീണു. നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കുപറ്റിയിട്ടില്ല.
ബീജിംഗിൽ 22 ദശലക്ഷം നിവാസികൾക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് നഗരം മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് വീടിനുള്ളിൽ തന്നെ തുടരാനുള്ള അധികൃതരുടെ ഉപദേശം മിക്ക നിവാസികളും പാലിച്ചു.